Categories
channelrb special local news news

ലോക്‌സഭാ തെരഞ്ഞെടുപ്പ് -2024 ഒരുക്കങ്ങൾ പൂർത്തിയായി; വരണാധികാരി കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി പി.ബിജോയി എന്നിവരുടെ വാർത്താ സമ്മേളനം

രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകള്‍ക്ക് സമീപവും അനാവശ്യമായ ആള്‍ക്കൂട്ടം പാടില്ല

കാസർകോട്: ഏപ്രില്‍ 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞടുപ്പിന് കാസര്‍കോട് ജില്ല പൂര്‍ണ്ണസജ്ജം. വരണാധികാരി കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി പി.ബിജോയി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രില്‍ 26ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ്. ഒമ്പത് സ്ഥാനാര്‍ത്ഥികളാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ളത്.

കാസർകോട് ലോക്‌സഭാ മണ്ഡലത്തില്‍ 14,52,230 വോട്ടര്‍മാരുണ്ട്. 7,01,475 പുരുഷന്‍മാര്‍, 7,50,741 സ്ത്രീകള്‍, 14 ട്രാൻസ്‌ജെൻഡർ എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ കണക്ക്. പൊതുനിരീക്ഷകന്‍ റിഷിരേന്ദ്ര കുമാര്‍, പോലീസ് നിരീക്ഷകന്‍ സന്തോഷ് സിങ് ഗൗര്‍, ചിലവ് നിരീക്ഷകന്‍ ആനന്ദ് രാജ് എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ കൃത്യമായി നിരീക്ഷിച്ചു വരുന്നു.

വീട്ടില്‍ വോട്ട് കാസര്‍കോട് പാര്‍ലമെണ്ട് മണ്ഡലത്തിലെ അപേക്ഷ നല്‍കിയ -546785 പ്ലസ് വോട്ടര്‍മാരില്‍ 5331 വോട്ടര്‍മാര്‍ വോട്ട് ചെയ്‌തു. അപേക്ഷ നല്‍കിയ 3687 ഭിന്നശേഷി വോട്ടര്‍മാരില്‍ 3566 വോട്ടര്‍മാര്‍ വോട്ട് ചെയ്‌തു. അപേക്ഷ നല്‍കിയ 711 അവശ്യ സര്‍വ്വീസ് വോട്ടര്‍മാരില്‍ 642 വോട്ടര്‍മാര്‍ വോട്ട് ചെയ്‌തു.

കാസര്‍കോട് മണ്ഡലം

14,52,230 വോട്ടര്‍മാര്‍, 7,01,475 പുരുഷ വോട്ടര്‍മാര്‍, 7,50,741 സ്ത്രീ വോട്ടര്‍മാര്‍, 14 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍,
32,827 കന്നിവോട്ടര്‍മാര്‍, 4934 പ്രവാസി വോട്ടര്‍മാര്‍, 3300 സര്‍വ്വീസ് വോട്ടര്‍മാര്‍, 711 അവശ്യസര്‍വ്വീസ് വോട്ടര്‍മാര്‍.

കാസര്‍കോട് പാര്‍ലമെണ്ട് മണ്ഡലത്തില്‍ ഒരു ഓക്‌സിലറി ബൂത്ത് ഉള്‍പ്പെടെ 1334 പോളിങ് ബൂത്തുകളാണ് ഉള്ളത്. മണ്ഡലം തിരിച്ച് ചുവടെ:

മഞ്ചേശ്വരം- 205, കാസര്‍കോട് -190, ഉദുമ- 198, കാഞ്ഞങ്ങാട്- 196, തൃക്കരിപ്പൂര്‍-194, പയ്യന്നൂര്‍ 181(1 ഓക്‌സിലറി ബൂത്ത്) കല്ല്യാശ്ശേരി- 170

പോളിങ് സാമഗ്രി വിതരണം ഏപ്രില്‍ 25ന്

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ 25ന് (വ്യാഴം) രാവിലെ ജില്ലയിലെ നിയമസഭാ മണ്ഡല അടിസ്ഥാനത്തിലുള്ള സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ ലഭിക്കും.

പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍

മഞ്ചേശ്വരം- ജി.എച്ച്.എസ്.എസ് കുമ്പള, കാസര്‍കോട്- കാസര്‍കോട് ഗവ: കോളേജ്, ഉദുമ- ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞങ്ങാട്- ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍- സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കാഞ്ഞങ്ങാട്, പയ്യന്നൂര്‍- എ.കുഞ്ഞിരാമന്‍ അടിയോടി സ്‌മാരക ജി.വി.എച്ച്.എസ്.എസ് പയ്യന്നൂര്‍, കല്ല്യാശ്ശേരി- ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാടായി.

പോളിങ് ഡ്യൂട്ടിക്ക് 4561 പോളിങ് ഉദ്യോഗസ്ഥര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ പോളിങ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയില്‍ 983 വീതം പ്രിസൈഡിങ് പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയും സെക്കണ്ട് പോളിങ് ഓഫീസര്‍മാരെയും നിയോഗിച്ചു.

90 സെക്ടറല്‍ ഓഫീസര്‍മാരെയും നിയോഗിച്ചു. നിരീക്ഷണത്തിന് 244 മൈക്രോ ഒബ്‌സര്‍വ്വര്‍മാരെയും നിയോഗിച്ചു. 1278 ഉദ്യോഗസ്ഥര്‍ റിസര്‍വ്വായി ഉണ്ട്.

തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. താഴെപ്പറയുന്ന ഏതെങ്കിലും ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം.

ആധാര്‍ കാര്‍ഡ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് / പോസ്റ്റ് ഓഫീസ് നല്‍കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള ആരോഗ്യ പരിരക്ഷാ സ്‌മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ദേശീയ ജനസംഖ്യ രജിസ്റ്ററിന് കീഴില്‍ (എന്‍.പി.ആര്‍) കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ) നല്‍കിയ സ്‌മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ പതിച്ച പെന്‍ഷന്‍ രേഖ, കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ / പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാര്‍ക്ക് നല്‍കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, എം.പി / എം.എല്‍.എ / എം.എല്‍.സി. എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ഭാരത സര്‍ക്കാര്‍ സാമൂഹികനീതി- ശാക്തീകരണ മന്ത്രാലയം നല്‍കുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്.

മദ്യനിരോധനം:വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും.

വോട്ടെടുപ്പ് ദിവസത്തെ പെരുമാറ്റച്ചട്ടം

എല്ലാ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും താഴെ പറയുന്ന മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കേണ്ടതാണ്.
സമാധാനവും ചിട്ടയും ഉറപ്പാക്കാനും ഒരുതരത്തിലുമുള്ള ഭീഷണിയോ തടസമോ ഇല്ലാതെ ജനങ്ങള്‍ക്ക് പൂര്‍ണ സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനും തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കുക. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, വ്യാജവോട്ട് രേഖപ്പെടുത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ വോട്ടു തേടുക, വോട്ടെടുപ്പ് അവസാനിക്കാന്‍ നിശ്ചയിച്ചിട്ടുള്ളതിന് 48 മണിക്കൂര്‍ മുമ്പ് പരിധിക്കുള്ളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുക, പോളിംഗ് സ്റ്റേഷനിലേക്കും തിരിച്ചും വോട്ടര്‍മാര്‍ക്ക് യാത്രാ സൗകര്യമൊരുക്കുക തുടങ്ങി തെരഞ്ഞെടുപ്പ് നിയമപ്രകാരം കുറ്റകരമായി കാണുന്നവ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ജാഗരൂഗരായിരിക്കണം.

അംഗീകൃത പ്രവര്‍ത്തകര്‍ക്ക് ബാഡ്‌ജുകളും തിരിച്ചറിയല്‍ കാര്‍ഡുകളും നല്‍കുക. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്‌ളിപ്പുകള്‍ വെള്ളക്കടലാസില്‍ ആയിരിക്കുമെന്നും ചിഹ്നമോ സ്ഥാനാര്‍ഥിയുടെ ‘പേരോ കക്ഷിയുടെ പേരോ ഉണ്ടായിരിക്കുകയില്ലെന്നും ഉറപ്പാക്കണം. പോളിങ് ദിനത്തിലും അതിനു മുന്‍പുള്ള 48 മണിക്കൂര്‍ സമയവും മദ്യം വിളമ്പുകയോ വിതരണം നടത്തുകയോ ചെയ്യുന്നതില്‍നിന്ന് വിട്ടു നില്‍ക്കണം.

പോളിങ് ബൂത്തുകളുടെയും രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും സജ്ജീകരിക്കുന്ന ക്യാമ്പുകള്‍ക്ക് സമീപവും അനാവശ്യമായ ആള്‍ക്കൂട്ടം പാടില്ല. സ്ഥാനാര്‍ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാടരഹിതമാകണം. അവിടെ ചുവര്‍ പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്‌തുക്കളോ പ്രദര്‍ശിപ്പിക്കാനോ ആഹാര പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാനോ പാടില്ല.

വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഓടിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കണം. പെര്‍മിറ്റ് വാങ്ങി വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
സമ്മതിദായകര്‍ ഒഴികെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെയോ ജില്ലാ ഇലക്ഷന്‍ ഓഫീസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരും പോളിങ് ബൂത്തുകളില്‍ പ്രവേശിക്കരുത്.

പോളിങ് സ്റ്റേഷനിലെ സൗകര്യങ്ങള്‍

ഭിന്നശേഷിക്കാര്‍ക്കും അവശരായവര്‍ക്കുമായി വീല്‍ചെയര്‍ സൗകര്യം, വോട്ടു രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്കൊപ്പമുള്ള കുട്ടികള്‍ക്കായി ക്രഷ്, കുടിവെള്ളം.

പൊതു ഇടങ്ങളിലും സ്വകര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 15917 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്‌തു. പൊതു ഇടങ്ങളില്‍ നിന്ന് 15801 ഉം സ്വകാര്യ ഇടങ്ങളില്‍ നിന്ന് 116 പ്രചരണ സാമഗ്രികളും ആണ് നീക്കം ചെയ്‌തത്. ചുമരെഴുത്തുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, കൊടി തോരണങ്ങള്‍ എന്നിവയാണ് നീക്കം ചെയ്‌തത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest