Categories
channelrb special Kerala news

അപകടം ഉണ്ടായാൽ ഗതാഗതം വിലക്കുമോ?; ആചാരത്തിൻ്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി

ക്ഷേത്രോത്സവങ്ങള്‍ കേരളത്തിൻ്റെ സംസ്‌കാരത്തിന്‍റെ ഭാഗമാണ്

കൊച്ചി: ആചാരത്തിൻ്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കുന്നത് അപകടത്തിൻ്റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമെന്ന് ഹൈക്കോടതി. പ്രസിദ്ധമായ തൃശ്ശൂരിലെ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരിപൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എ.ഡി.എം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ നിരീക്ഷണം.

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആചാരത്തിൻ്റെ ഭാഗമായി കാലങ്ങളായി നടക്കുന്ന വെടിക്കെട്ട് സ്ഥിരമായി തടയാനാകില്ല. അപകടം ഉണ്ടാകുന്നത് സര്‍ക്കാര്‍ ആവശ്യത്തിന് മുന്‍കരുതല്‍ എടുക്കാത്തതിനാൽ ആണെന്നും കോടതി നിരീക്ഷിച്ചു.

എല്ലാ ക്ഷേത്രങ്ങളിലും വെടിക്കെട്ട് അനുവദിക്കണം എന്നല്ല പറയുന്നത്. എന്നാല്‍ അത് ആചാരത്തിൻ്റെ ഭാഗമായ ക്ഷേത്രങ്ങളില്‍ മറ്റൊരിടത്ത് അപകടം ഉണ്ടായി എന്നതിൻ്റെ പേരില്‍ വെടിക്കെട്ട് അനുവദിക്കാതെ ഇരിക്കരുതെന്നും കോടതി പറഞ്ഞു. എ.ഡി.എം.മാരുടെ ഉത്തരവുകള്‍ റദ്ദാക്കിയ ഹൈക്കോടതി കര്‍ശനമായ നിബന്ധനകളോടെ വെടിക്കെട്ടിന് അനുമതി നല്‍കാനും നിര്‍ദേശം നല്‍കി.

ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതിയും കാവശ്ശേരി പൂരം കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുമാണ് വെടിക്കെട്ടിന് അനുമതി ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 10 ഏക്കറോളം സ്ഥലം ഉള്ളതിനാല്‍ വെടിക്കെട്ട് സുരക്ഷിതമായി നടത്താനാകുമെന്ന് കാവശ്ശേരി പൂരം കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും സുരക്ഷിതമായി വെടിക്കെട്ട് നടത്താന്‍ സൗകര്യം ഉണ്ടെന്ന് ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതിയും അറിയിച്ചു. വെടിക്കെട്ടുമായി ബന്ധപ്പെട്ട് ഇതുവരെ അപകടം ഉണ്ടായിട്ടില്ലെന്നും വിശദീകരിച്ചു.

ക്ഷേത്രോത്സവങ്ങള്‍ കേരളത്തിൻ്റെ സംസ്‌കാരത്തിന്‍റെ ഭാഗമാണ്. ആറാട്ടുപുഴ പൂരം കേരളത്തിൻ്റെ ആകെ ആഘോഷമാണ്. മൂവായിരം വര്‍ഷത്തിലധികം പഴക്കമുള്ളതാണ് ആറാട്ടുപുഴ ക്ഷേത്രം എന്നാണ് കരുതുന്നത്. കാവശ്ശേരി പൂരവും അതുപോലെ പ്രശസ്‌തമാണ്. അവിടെയും വെടിക്കെട്ട് കാലങ്ങളായി ആചാരത്തിൻ്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.

0Shares

Leave a Reply

Your email address will not be published. Required fields are marked *