Categories
Kerala news

വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വ്യാപകമായി കിറ്റുകള്‍ എത്തിച്ചു; ബി.ജെ.പിയെ കുറ്റപ്പെടുത്തി ഇടത്- വലത് മുന്നണികള്‍, അത് വഴിപാട് നേർച്ചയാണ്‌, ആദിവാസി സമൂഹത്തെ അപമാനിക്കുന്നു: കെ.സുരേന്ദ്രൻ

മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്

വയനാട്ടില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ വ്യാപകമായി കിറ്റുകള്‍ എത്തിച്ച സംഭവത്തില്‍ ബി.ജെ.പിയെ കുറ്റപ്പെടുത്തി ഇടത് വലത് മുന്നണികള്‍. ബത്തേരിയില്‍ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉള്‍പ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മാനന്തവാടി കെല്ലൂരിലും കിറ്റുകള്‍ വിതരണത്തിന് എത്തിച്ചെന്ന് ആരോപണമുണ്ട്. പിന്നാലെ, അഞ്ചാം മൈലിലെ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

നേരെ ചൊവ്വേ മത്സരിച്ചാല്‍ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എം.എല്‍.എ ആരോപിച്ചു.

ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാന്‍ കൊണ്ടു വന്നതെന്ന് സി.പി.എം ആരോപിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സി.പി.എം കുറ്റപ്പെടുത്തി.

ലോറിയില്‍ നിന്നാണ് ഗോഡൗണില്‍ നിന്ന് കിറ്റുകള്‍ കണ്ടെത്തിയത്. പിന്നീട് കെല്ലൂരിലെ കിറ്റ് വിതരണ ആരോപണത്തെ തുട!ര്‍ന്നാണ് ഇവിടെ പ്രതിഷേധം തുടര്‍ന്നത്. കടയ്ക്ക് അകത്ത് കയറി പരിശോധിക്കാൻ ആവില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒരു വിശ്വാസിയുടെ വഴിപാട് നേർച്ചയാണ് ഭക്ഷ്യക്കിറ്റ് എന്ന പേരിൽ ബി.ജെ.പിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത് എന്ന് വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. ഗൃഹപ്രവേശനത്തോട് അനുബന്ധിച്ച് ഒരു വിശ്വാസി അവിടെയുള്ള വിശ്വാസികൾക്ക് വിതരണം ചെയ്യാനായി വഴിപാട് നേർന്നതാണ് ഇതെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എൽ.ഡി.എഫും യു.ഡി.എഫ് മാപ്പ് പറയണം. ആദിവാസി സമൂഹത്തെ മുഴുവൻ അപമാനിച്ചിരിക്കുകയാണ്. ആദിവാസി കോളനികളിൽ വിതരണം ചെയ്യാനുള്ളതാണ് എന്ന ആരോപണം ഉന്നയിക്കാനുള്ള കാരണം എന്താണ്?

ടി.സിദ്ദിഖിനും രാഹുൽ ഗാന്ധിക്കും പണ്ടേ ഗോത്ര സമൂഹത്തോട് പകയാണ്. ആദിവാസി ഗോത്ര സമൂഹത്തിൻ്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന നിലപാടാണിത്. വേദനാജനകമായ ആരോപണമാണ് ആദിവാസി സമൂഹത്തിനെതിരെ ഉയർന്നിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest