Categories
articles news

ഇത് ഇന്ത്യന്‍ കര്‍ഷകരുടെ സ്വാതന്ത്ര്യസമരം; അടയാളപ്പെടുത്തണം ഓരോ സമര പോരാളികളെയും

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഭോഗ് സിംഗ് മന്‍സ സാമൂഹിക രാഷ്ട്രീയ രംഗത്തെത്തുന്നത്. സാമൂഹിക പ്രവര്‍ത്തനം വിട്ടുവീഴ്ചകളില്ലാതെ അന്നു മുതല്‍ തുടരുകയും ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നുറപ്പിച്ച് പതിനായിരക്കണക്കിന് കര്‍ഷകര്‍ കൊടും തണുപ്പിലും നിലനില്‍പ്പിനായുള്ള പോരാട്ടം തുടരുകയാണ്. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം സര്‍വരും പ്രതിഷേധത്തില്‍ അണിനിരന്നിട്ടുണ്ട്. ദല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പോരാട്ടങ്ങളുടെ വേദി ഇന്ത്യന്‍ കാര്‍ഷിക ഗ്രാമങ്ങളുടെ പരിച്ഛേദമാവുകയാണ്.

അവരില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും, ഡോക്ടര്‍മാരും, കായിക താരങ്ങളുമെല്ലാമുണ്ട്. വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിലാണ് അവര്‍. ഒരു രാജ്യത്തിന്‍റെ കാര്‍ഷിക മേഖലയെ ആകെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്ത് കോടിക്കണക്കിന് ജങ്ങളെ പട്ടിണിയിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ കോര്‍പ്പറേറ്റ് പ്രീണനം ഇവിടെ നടക്കില്ലെന്ന് കൂടിയാണ് നിലനില്‍പ്പിനായുള്ള കര്‍ഷകരുടെ സമരം സര്‍ക്കാരിനോട് പറയുന്നത്.

ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ പ്രക്ഷോഭത്തില്‍ അണിനിരക്കുന്ന ഓരോ കര്‍ഷകനും ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ വരും കാലങ്ങളില്‍ അടയാളപ്പെടുത്തിയേക്കാവുന്ന ഒരു പോരാട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്.

ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മുന്‍കൈയില്‍ നടക്കുന്ന കര്‍ഷക സമരത്തില്‍ അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് ഭാഗമായിരിക്കുന്നത്. സമീപകാല ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രാഷ്ട്രീയപ്പോരാട്ടമായ കര്‍ഷകസമരത്തിന്‍റെ മുന്നണിപ്പോരാളികളെയും അവരുടെയും സംഘടനയെയും പരിചയപ്പെടുത്തുകയാണിവിടെ

സുര്‍ജീത്ത് സിംഗ്(75)
ഭാരതീയ കിസാന്‍ യൂണിയന്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍വിലാസമില്ല സുര്‍ജീത്ത് സിംഗിന്. പക്ഷേ അദ്ദേഹം കര്‍ഷക സമരത്തിലെ മുന്‍ നിര നേതാക്കളിലൊരാളാണ്. സമരങ്ങളിലും പോരാട്ടങ്ങളിലും പുതുമുഖവുമല്ല സുര്‍ജീത്ത് സിംഗെന്ന 75കാരന്‍. ഭാരതീയ കിസാന്‍ യൂണിയനെ പ്രതിനീധീകരിച്ചാണ് സുര്‍ജീത്ത് സിംഗ് ദല്‍ഹിയിലെ സമരത്തില്‍ അണിനിരന്നത്.

2009ല്‍ പഞ്ചാബ് സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് സുര്‍ജീത്ത് സിംഗ് അറസ്റ്റിലാകുന്നത്. പക്ഷേ അമൃത്സര്‍ ജയിലില്‍ നിന്നും സുര്‍ജീത്ത് സിംഗിനെ പുറത്തിറക്കാന്‍ പഞ്ചാബിലെ കര്‍ഷര്‍ ഒറ്റക്കെട്ടായി മുന്നോട്ട് വന്നു.

അവര്‍ സമരം ചെയ്തു. കര്‍ഷകര്‍ക്കിടയില്‍ അത്രയേറെ സ്വാധീനമുള്ള നേതാവാണ് അദ്ദേഹം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബുറാരിയിലേക്ക് സമരം മാറ്റിയാല്‍ ചര്‍ച്ചയാകാമെന്ന് പറഞ്ഞപ്പോള്‍ ബുറാരി തുറന്ന ജയിലാണെന്ന നിലപാട് എടുത്തയാളാണ് സുര്‍ജീത്ത് സിംഗ്.

ഹനാന്‍ മൊള്ള (74)
ഓള്‍ ഇന്ത്യ കിസാന്‍ സഭ

അഖിലേന്ത്യ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയും സി.പി.ഐ.എമ്മിന്‍റെ പൊളിറ്റ് ബ്യൂറോ അംഗവുമാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഹനാന്‍ മൊള്ള. പതിനാറ് വയസുമുതല്‍ സി.പി.ഐ.എമ്മിന്‍റെ സഹയാത്രികാനാണ് അദ്ദേഹം. കര്‍ഷക സമരം നടക്കുന്നതിനിടെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ സെപ്തംബര്‍ 25ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പ്രതിഷേധിച്ചതിന്‍റെ പേരില്‍ അദ്ദേഹത്തിനെതിരെ ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ സഭയുടെ കരുത്തുറ്റ പോരാളി കൂടിയാണ് 74 കാരനായ ഹനാന്‍ മൊള്ള.

ഭോഗ് സിംഗ് മന്‍സ (68)
ഭാരതീയ കിസാന്‍ യൂണിയന്‍

68കാരനായ ഭോഗ് സിംഗ് മന്‍സ 42 വര്‍ഷമായി കര്‍ഷകരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് മുന്‍പിലുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഭോഗ് സിംഗ് മന്‍സ സാമൂഹിക രാഷ്ട്രീയ രംഗത്തെത്തുന്നത്. സാമൂഹിക പ്രവര്‍ത്തനം വിട്ടുവീഴ്ചകളില്ലാതെ അന്നു മുതല്‍ തുടരുകയും ചെയ്യുന്നു.

ജോഗിന്ദര്‍ സിംഗ് (75)
ഭാരതീയ കിസാന്‍ യൂണിയന്‍

സൈനിക ജീവിതം ഉപേക്ഷിച്ചാണ് 75കാരനായ ജോഗീന്ദര്‍ സിംഗ് കര്‍ഷകനാകുന്നത്. വീട്ടില്‍ നിന്നും കൃഷി ചെയ്ത് തുടങ്ങി. പിന്നീട് സഹപ്രവര്‍ത്തകരായ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു.

കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള തന്റെ നിരന്തരമായ ഇടപെടലുകള്‍ വഴി അദ്ദേഹം 2002ല്‍ ഭാരതീയ കിസാന്‍ യൂണിയന്‍ എന്ന കാര്‍ഷിക സംഘടന രൂപീകരിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചു. ഇന്ന് കര്‍ഷസമരത്തിലെ വലിയ ഘടകങ്ങളിലൊന്നാണ് ബി.കെ.യു.

ബുറാരിയിലേക്ക് പ്രതിഷേധം മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജോഗീന്ദര്‍ സിംഗിനോട് സംസാരിച്ചിരുന്നു. മുന്‍സൈനികനും അതിലുപരി കര്‍ഷകനും കൂടിയായ അദ്ദേഹം പക്ഷേ വീട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നില്ല.

ഡോ. ദര്‍ശന്‍ പാല്‍ ( 70)
ക്രാന്തികാരി കിസാന്‍ യൂണിയന്‍- മാല്‍വ

പഞ്ചാബ് സിവില്‍ മെഡിക്കല്‍ സര്‍വ്വീസില്‍ നിന്ന് വളന്ററി റിട്ടയര്‍മെന്റ് എടുത്താണ് ഡോ.ദര്‍ശന്‍ പാല്‍ കാര്‍ഷിക മേഖലയിലേക്ക് തിരിയുന്നത്. കുടുംബത്തിന്‍റെ 15 ഏക്കര്‍ ഭൂമിയിലാണ് അദ്ദേഹം കൃഷി ആരംഭിച്ചത്. 2007 മുതല്‍ കര്‍ഷകരുടെ പരിപാടികളില്‍ സജീവമാകുകയും ബി.കെ.യുവില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയും ചെയ്തു. 2016ല്‍ ക്രാന്തികാരി കിസാന്‍ യൂണിയന്‍ ആരംഭിച്ചപ്പോള്‍ അതില്‍ അംഗത്വമെടുക്കുകയും ലോക്ഡൗണ്‍ സമയത്ത് സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

കുല്‍വന്ത് സിംഗ് (65)
ജംഹുരി കിസാന്‍ സഭ

സി.പി.ഐ.എമ്മിന്‍റെ വിദ്യാര്‍ത്ഥി ഘടകമായ എസ്.എഫ്.ഐ.യിലൂടെയാണ് കുല്‍വന്ത് സിംഗ് രാഷ്ട്രീയത്തിലെത്തുന്നത്. പഞ്ചാബിലെ വിഭാഗീയ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്തി. ജലന്ദറിലെ റൂര്‍ക്ക കല്യാണ്‍ ഗ്രാമത്തിലെ സര്‍പഞ്ചായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2001 ല്‍ സി.പി.എം വിട്ട് കുല്‍വന്ത് സിംഗ് സന്ധു ആര്‍.എം.പിയില്‍ ചേരുകയായിരുന്നു.

ബൂത സിഗംഗ് ബുര്‍ജ് ഗില്‍(66)
ബി.കെ.യു (ഏക്ത ദകോണ്ഡ)

കര്‍ഷകസമരത്തില്‍ പങ്കെടുക്കുന്ന ഭൂരിഭാഗം ആളുകളെയും പോലെ തന്നെ രാഷ്ട്രീയ മേല്‍ വിലാസം ഇല്ലാതെയാണ് ബൂത സിഗംഗ് ബൂര്‍ജ് സമരത്തിനെത്തുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest