Categories
channelrb special national news tourism

രാംലല്ലയ്‌ക്ക് പ്രാണ പ്രതിഷ്‌ഠ; ക്ഷേത്രനഗരി ശ്രീരാമ മന്ത്രത്താൽ മുഖരിതം, പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷ്യം

മോദി ഉള്‍പ്പെടെ 8000 വിശിഷ്‌ട അതിഥികള്‍ ചടങ്ങിന് സാക്ഷ്യം

രാജ്യം കാത്തിരിക്കുന്ന അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങ് പൂർത്തിയായി. ആറുദിവസം നീണ്ട പ്രത്യേക ചടങ്ങുകൾക്ക് ശേഷം ബാലരാമ വിഗ്രഹം (രാംലല്ല) പ്രതിഷ്‌ഠിച്ചു. അഭിജിത് മുഹൂര്‍ത്തത്തിൽ ആയിരുന്നു പ്രാണപ്രതിഷ്‌ഠ. 12.20ന് തുടങ്ങിയ ചടങ്ങുകൾ ഒരുമണിവരെ നീണ്ടു.

കാശിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡിൻ്റെ മേല്‍നോട്ടത്തില്‍ പണ്ഡിറ്റ് ലക്ഷ്‌മീ കാന്ത് ദീക്ഷിതാണ് പൂജകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 8000 വിശിഷ്‌ട അതിഥികള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

അയോധ്യ ആഘോഷ തിമിർപ്പിലാണ്. രാമക്ഷേത്രത്തിൻ്റെ കവാടങ്ങളും പ്രധാന വീഥികളും പുഷ്പാലംകൃതമാണ്. പരിസരങ്ങളിലായി മഹാരാഷ്ട്രയിൽ നിന്നെത്തിച്ച 7500 പൂച്ചെടികൾ നട്ടു. നഗരവീഥികളിലെങ്ങും കൊട്ടും പാട്ടും കലാപരിപാടികളും. തീർഥാടകര്‍ക്ക് പലയിടത്തും സൗജന്യ ഭക്ഷണവും നല്‍കുന്നുണ്ട്.

പ്രാണ പ്രതിഷ്‌ഠയ്ക്കു മുമ്പ് രാജ്യത്തെ 50 പരമ്പരാഗത സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി അരങ്ങേറി സോനുനിഗവും അനുരാധ പൗഡ്വാളും ശങ്കർ മഹാദേവനും ശ്രീരാമ ഗാനങ്ങൾ പാടി. വൈകിട്ട് അയോധ്യയിലെ വിവിധ ക്ഷേത്രങ്ങളിലായി പത്തുലക്ഷം മൺചിരാതുകളിൽ തിരിതെളിയും.

പ്രാണ പ്രതിഷ്‌ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ഈമാസം 16നാണ് തുടങ്ങിയത്. വിവിധ നദികളില്‍ നിന്നും പുണ്യസ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച വെള്ളം കൊണ്ടാണ് ഞായറാഴ്‌ച വിഗ്രഹത്തിൻ്റെ സ്‌നാനം നടത്തിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest