Categories
Kerala news

ഒരു എഐ ക്യാമറ 35 ലക്ഷമെന്ന പ്രചരണം തെറ്റ്; അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍ എം.ഡി നാരായണ മൂർത്തി

കെല്‍ട്രോണിന് കരാര്‍ നല്‍കിയത് 151. 22 കോടിയ്ക്കാണെന്നും ചെന്നിത്തല പറഞ്ഞു. 75 കോടിയില്‍ തുടങ്ങിയ പദ്ധതി 232 കോടി ആയതെങ്ങനെയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

എ ഐ ക്യാമറ പദ്ധതിയില്‍ അടിമുടി ദുരൂഹത, അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെല്‍ട്രോണ്‍ എം.ഡി നാരായണ മൂർത്തി രംഗത്ത്. എല്ലാ നടപടി കളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നു. ചർച്ചകൾ ചെയ്ത ശേഷം 232 കോടിയാക്കി.

ഇതിൽ 151 കോടി യാണ് SRIT എന്ന കമ്പനിക്ക് ഉപകരാർ നൽകിയത്. ബാക്കി തുക കൺട്രോൾ നടത്താനും ചെല്ലാൻ അയക്കാനും കെൽട്രോണിൻ്റെ ചെലവിനുമായി വിനിയോഗിക്കേണ്ടതാണ്. ഒരു ക്യാമറ 35 ലക്ഷമെന പ്രചരണം തെറ്റാണ്. ഒരു ക്യാമറ സിസ്റ്റത്തിൻ്റെ വില 9.5 ലക്ഷം മാത്രമാണ്. 74 കോടിരൂപയാണ് ക്യാമറയ്ക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതികസംവിധാനം, സർവർ റൂം, പലിശ ഇങ്ങനെയാണ്.

SRIT എന്ന സ്ഥാപനം മികച്ച പ്രവർത്തനമാണ് നടത്തിയത്. ആ കമ്പനി ഉപകരാർ നൽകിയതിൽ കെല്‍ട്രോണിന് ബാധ്യതയില്ല. സർക്കാർ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല.ഒരാൾക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കൺട്രോള്‍ റൂമിലെ ജീവനക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, 232 കോടിയ്ക്ക് 726 ക്യാമറകള്‍ സ്ഥാപിച്ച എ ഐ ട്രാഫിക് പദ്ധതിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. കരാറില്‍ രേഖപ്പെടുത്തിയത് 75 കോടിയെന്നായിരുന്നു. പിന്നീടത് 232 കോടിയായി ഉയര്‍ത്തി. കെല്‍ട്രോണിന് കരാര്‍ നല്‍കിയത് 151. 22 കോടിയ്ക്കാണെന്നും ചെന്നിത്തല പറഞ്ഞു. 75 കോടിയില്‍ തുടങ്ങിയ പദ്ധതി 232 കോടി ആയതെങ്ങനെയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest