Categories
Kerala news trending

ദമാമിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി; തിരുവനന്തപുരം വിമാന താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ, തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി

നിയന്ത്രിത ഷെഡ്യൂൾ ഏർപ്പെടുത്താൻ കമ്പനി നിർബന്ധിതമായെന്ന് അലോക് സിംഗ്

തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കിയതിൽ പ്രതിഷേധവുമായി യാത്രക്കാർ. ബുധനാഴ്‌ച രാത്രി 10.10ന് പോകേണ്ട വിമാനമായിരുന്നു. വിമാനതാവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയത് അറിയുന്നതെന്ന് യാത്രക്കാർ പറയുന്നു. തുടർന്നാണ് യാത്രക്കാർ വിമാന താവളത്തിന് മുന്നിൽ പ്രതിഷേധിച്ചത്.

തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 1.10ന് അബുദാബിയിലേക്ക് പുറപ്പെടേണ്ട വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്ക് പുലര്‍ച്ചെ പോകേണ്ട വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ഇതോടെയാണ് ശക്‌തമായ പ്രതിഷേധവുമായി യാത്രക്കാരെത്തിയത്.

വരും ദിവസങ്ങളിലും എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെട്ടേക്കും. കമ്പനി സി.ഇ.ഒ അലോക് സിംഗ് ജീവനക്കാർക്ക് ഇമെയിൽ അയച്ചു. നിയന്ത്രിത ഷെഡ്യൂൾ ഏർപ്പെടുത്താൻ കമ്പനി നിർബന്ധിതമായെന്ന് അലോക് സിംഗ് അറിയിച്ചു. വരും ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്.ജീവനക്കാരുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്നും അലോക് സിംഗ് വ്യക്തമാക്കി.

രാജ്യത്താകെ വിമാന യാത്രക്കാരെ വലച്ചത് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. അതിനാലാണ് വിമാനങ്ങൾ റദ്ദ് ചെയ്‌തു തുടങ്ങിയത്. കണ്ണൂരും കരിപ്പൂരും യാത്രക്കാർ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാന താവളങ്ങളിൽ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. യാത്ര തുടരാൻ കഴിയാതെ പോയവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest