Categories
articles international

ഡയപ്പര്‍ ധരിപ്പിക്കല്‍ മുതല്‍ റെക്ടല്‍ ഹൈഡ്രേഷന്‍ വരെ; മത ഭീകരവാദികളെ ചോദ്യം ചെയ്യാന്‍ അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങള്‍ അറിയാം

മത തീവ്രവാദികള്‍ക്കായി അതികഠിനമായ ചോദ്യം ചെയ്യല്‍ രീതികള്‍

ഒരു സാധാരണ കുറ്റവാളിയെ പോലീസ് ചോദ്യം ചെയ്യുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് മത തീവ്രവാദികളെ അന്താരാഷ്‌ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നത്. എത്ര കഠിനമായ മര്‍ദ്ദന മുറകളേയും അതിജീവിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ള മത തീവ്രവാദികള്‍ക്കായി അതികഠിനമായ ചോദ്യം ചെയ്യല്‍ രീതികളാണ് സി.ഐ.എ, മൊസാദ് പോലെയുള്ള വിവിധ ഏജന്‍സികള്‍ സ്വീകരിക്കുന്നത്. പലപ്പോഴും രഹസ്യ കേന്ദ്രങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച മുറികളിലായിരിക്കും ചോദ്യം ചെയ്യല്‍. അത്തരം ചില ചോദ്യം ചെയ്യല്‍ രീതികള്‍ പരിചയപ്പെടാം.

ഡയപ്പര്‍ ധരിപ്പിക്കല്‍

പിടിയിലായ ഭീകരവാദിയെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച്‌ ചോദ്യം ചെയ്യുന്നതാണ് ഒരു രീതി. ഡയപ്പര്‍ മാത്രം ധരിപ്പിച്ച ഭീകരനെ തലകീഴായി കെട്ടിത്തൂക്കിയിട്ട് തല്ലുന്നു. നിസ്സഹായാവസ്ഥയില്‍, അപമാനിതനാകുന്ന ഭീകരനില്‍ നിന്നും വിവരങ്ങള്‍ ലഭിക്കാന്‍ എളുപ്പമാണെന്ന് സി.ഐ.എ അനൗദ്യോഗിക രേഖകളില്‍ വിശദീകരിക്കുന്നു. കട്ടിയുള്ള തുണി കൊണ്ട് പ്രത്യേകം തയ്യാറാക്കുന്ന ഡയപ്പറുകളാണ് ഭീകരരെ ധരിപ്പിക്കുന്നത്. ചൊറിച്ചില്‍ ഉണ്ടാക്കുന്ന ഇവ മാറ്റാന്‍ നാലുദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് അനുവദിക്കുക.

മര്‍ദ്ദനം

സര്‍വസാധാരണമായി ചോദ്യം ചെയ്യലിന് ഉപയോഗിച്ച്‌ വരുന്ന മൂന്നാംമുറ പ്രയോഗമാണ് ഇത്. ഉദര പേശികള്‍, മുഖം എന്നിവിടങ്ങളില്‍ മാരകമായി മര്‍ദ്ദിക്കുന്നു.

സാങ്കല്പിക ചിത്രം

ഒരുദിവസം തന്നെ പലതവണ ഇത് ആവര്‍ത്തിക്കുന്നു. ഒരു വിധപ്പെട്ട ഭീകരര്‍ എല്ലാം തന്നെ ഇതുവരെ ചെയ്തിട്ടുള്ളതും, ഇനി ചെയ്യാന്‍ പദ്ധതിയിട്ടതുമായ വിവരങ്ങള്‍ ഇതിനിടെ വെളിപ്പെടുത്തുന്നു.

കൈവിലങ്ങ് ധരിപ്പിച്ച്‌ ഭിത്തിയില്‍ കെട്ടിതൂക്കല്‍

ഇത്തരം ചോദ്യം ചെയ്യലില്‍ ഭീകരവാദികളെ രണ്ടുകൈയ്യും തലയ്‌ക്ക് പിന്നിലായി വിലങ്ങില്‍ ബന്ധിച്ച്‌ കലണ്ടര്‍ പോലെ തൂക്കിയിടുന്നു. കാലുകള്‍ നിലത്ത് മുട്ടാത്ത തരത്തിലാണ് തൂക്കി നിര്‍ത്തുന്നത്. ഈ അവസ്ഥയില്‍ നില്‍ക്കുന്ന ഭീകരനെ ഭിത്തിയോട് ചേര്‍ത്ത് മര്‍ദ്ദിക്കുന്നു. ചില അവസരങ്ങളില്‍ ഇരുമ്പ് കോളര്‍ ഉപയോഗിച്ച്‌ കഴുത്ത് നേരെ നിര്‍ത്തുന്നു.

കെട്ടിത്തൂക്കല്‍

അടിയന്തിരാവസ്ഥ കാലത്ത് കേരള പോലീസ് പ്രയോഗിച്ച ഗരുഡന്‍ പറക്കലിന് സമാനമായ രീതിയാണ് ഇത്. ഏകദേശം മൂന്നോളം പേരെ ഒരേസമയം ഒരേ രീതിയില്‍ കെട്ടിത്തൂക്കുന്നു. കാല് നിലത്ത് മുട്ടാത്ത തരത്തില്‍ ദിവസം മുഴുവന്‍ ഇതേ നിലയില്‍ നിര്‍ത്തുന്നു. ഈ അവസ്ഥയിലും ഒരു മയവുമില്ലാതെ മര്‍ദ്ദനം തുടരുന്നു.

ഹൈപ്പോ തെര്‍മിയ

തണുത്തുറഞ്ഞ മുറിയില്‍ മരവിച്ച വെള്ളത്തില്‍ ഭീകരനെ പലയാവര്‍ത്തി മുക്കിപൊക്കുന്നു. തലവഴി തണുത്തുറഞ്ഞ വെള്ളം ധാരധാരയായി ഒഴിച്ച ശേഷം പരിപൂര്‍ണ്ണ നഗ്നരാക്കി ആള്‍വലിപ്പമുള്ള പ്ലാസ്റ്റിക് സഞ്ചികളില്‍ പൊതിയുന്നു. സഞ്ചിയോടെ തണുത്ത വെള്ളത്തില്‍ വീണ്ടും മുക്കിയെടുക്കുന്നു. തുടര്‍ന്ന് മുഖം മാത്രം പുറത്തെടുത്ത്, തീവ്രമായ പ്രകാശം കണ്ണിലേക്ക് അടിക്കുന്നു. വീണ്ടും വെള്ളത്തില്‍ മുക്കുന്നു.

വാട്ടര്‍ബോഡിംഗ്

മുഖം മുഴുവന്‍ കട്ടിയുള്ള തുണികൊണ്ട് മൂടിയ ശേഷം മുഖത്തേക്ക് വലിയ പാത്രങ്ങളില്‍ വെള്ളം ഒഴിക്കുന്നു. വെള്ളത്തില്‍ മുങ്ങിമരിക്കുന്ന ഒരു പ്രതീതിയാണ് ഇതിലൂടെ ഭീകരന് ഉണ്ടാകുന്നത്. വേള്‍ഡ് ട്രേഡ് സെൻ്റെര്‍ ആക്രമണ കേസ് പ്രതി ഖാലിദ് ഷെയ്ഖ് മുഹമ്മദിനെ ഇപ്രകാരം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 183 തവണയാണ് ഇയാളെ ഇപ്രകാരം ചോദ്യം ചെയ്തത്. ഗ്വാണ്ടനാമോ തടവറയില്‍ കൊടും ഭീകരന്‍ അബു സുബൈദയെ ഇപ്രകാരം ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ ഇയാളുടെ മൂക്കിലൂടെയും വായിലൂടെയും രക്തക്കുമിളകള്‍ വന്നതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലപ്പോഴും തലകീഴായി ബെഞ്ചില്‍ കിടത്തിയായിരുന്നു പ്രയോഗം.

മോക്ക് കൊലപാതകങ്ങള്‍

ഭീകരരുടെ കൂട്ടാളികളെ തൊട്ടടുത്ത മുറികളില്‍ വെടിവെച്ച്‌ കൊല്ലുന്ന തരത്തിലുള്ള സാഹചര്യം സൃഷ്ടിച്ച്‌ തെറ്റിദ്ധരിപ്പിച്ച ശേഷം തോക്ക് നെറ്റിയില്‍ മുട്ടിച്ച്‌, വെടിയൊച്ചകള്‍ നിരന്തരം കേള്‍പ്പിച്ച്‌ ഭ്രാന്തമായ അവസ്ഥയില്‍ എത്തിച്ച ശേഷം ചോദ്യം ചോദിക്കുന്നു. പലപ്പോഴും തോക്കുകള്‍ക്കൊപ്പം ഡ്രില്ലിംഗ് മെഷീനും ഇതിനായി ഉപയോഗിക്കുന്നു.

പെട്ടിയില്‍ അടയ്‌ക്കല്‍

ആള്‍ വലിപ്പമുള്ള പെട്ടിയില്‍ ശ്വാസം വിടാന്‍ ഒരു ചെറിയ ദ്വാരം മാത്രം ഇട്ട ശേഷം ഭീകരനെ അടച്ച്‌ പൂട്ടുന്നു. ശേഷം പെട്ടി പല കോണുകളിലായി കറക്കുന്നു. അല്‍ഖ്വായ്ദ ഭീകരന്‍ അബു സുബൈദയെ തുടര്‍ച്ചയായി 29 മണിക്കൂറാണ് ഇപ്രകാരം കറക്കിയത്. ശവപ്പെട്ടിക്ക് സമാനമായ പെട്ടിയിലായിരുന്നു ഇയാളെ അടച്ചത്.

ഉറക്കം നിഷേധിക്കല്‍

ഏഴര ദിവസത്തോളം ഭീകരരെ ഒരുപോള കണ്ണടയ്‌ക്കാന്‍ അനുവദിക്കാതെ ചോദ്യം ചെയ്യുന്നു. വലിയ ഒച്ചകള്‍ കേള്‍പ്പിച്ചും കടുത്ത പ്രകാശം കണ്ണിലേക്ക് അടിപ്പിച്ചുമാണ് ഇത് ചെയ്യുന്നത്.

പരമാവധി 36 മണിക്കൂറിനുള്ളില്‍ ഭീകരര്‍ക്ക് സുബോധം നഷ്ടമാകുന്നതായി ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനിടയിലും മര്‍ദ്ദനം തുടരുന്നു. ഈ കാലയളവില്‍ ഭീകരര്‍ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രമാണ് നല്‍കുന്നത്.

റെക്ടല്‍ ഹൈഡ്രേഷന്‍

ഏറ്റവും ഭീകരമായ ചോദ്യം ചെയ്യല്‍ രീതിയാണ് ഇത്. പലപ്പോഴും ആഹാരം കഴിക്കാന്‍ മടിക്കുന്ന ഭീകരര്‍ക്കെതിരെ ആണ് ഇത് പ്രയോഗിക്കുന്നത്. ഭീകരരുടെ മലദ്വാരം വഴി ഒരു ട്യൂബ് ഉള്ളിലേക്ക് കടത്തുന്നു. ഇതിലൂടെ അര്‍ദ്ധദ്രാവക രൂപത്തിലുള്ള ഭക്ഷണം ഉള്ളിലേക്ക് പമ്പ് ചെയ്യുന്നു. ഇത്തരം ചോദ്യം ചെയ്യല്‍ രീതിക്കിടെ മലാശയ പേശികള്‍ തകര്‍ന്ന് പലപ്പോഴും ഭീകരര്‍ മൃതപ്രായരാകുന്നു. ഒസാമ ബിന്‍ ലാദനേക്കാള്‍ കൊടും ഭീകരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദിനെ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തോളമായി ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച്‌ സി.ഐ.എ ചോദ്യം ചെയ്തു വരികയാണ് എന്നാണ് വിവരം.

ഇവയില്‍ പല ചോദ്യം ചെയ്യല്‍ രീതികളും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് എന്നാണ് പല അന്താരാഷ്‌ട്ര സംഘടനകളുടെയും വാദം. എന്നാല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഇരകളായി കൊല്ലപ്പെടുകയും, ജീവച്ഛവങ്ങളായി തുടരുകയും ചെയ്യുന്നവരുടെ യാതനകള്‍ക്ക് മുന്നില്‍ ഇവയൊക്കെ നിസ്സാരമാണ് എന്നാണ് മറുവാദം.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest