Categories
news

ഐ.എം വിജയനെ തറയാക്കാന്‍ നോക്കരുതേ!!!

കൊച്ചി: ഐ.എസ്.എല്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ അവഗണന. കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേഴ്‌സ്- കൊല്‍ക്കത്ത മത്സരം കാണാന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിജയന് നല്‍കിയത് വെറും ജനറല്‍ ടിക്കറ്റുകള്‍ മാത്രം. ഇന്നലെ മത്സരം കാണാനുള്ള ടിക്കറ്റ് ആവശ്യപ്പെട്ട് കേരള ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചെങ്കിലും തനിക്ക് രണ്ട് ഓര്‍ഡിനറി ടിക്കറ്റുകളാണ് നല്‍കിയതെന്ന് ഐ.എം വിജയന്‍ പറഞ്ഞു. തന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

സിനിമാ താരം നിവിന്‍ പോളിക്ക് വിഐപി ഗാലറി ടിക്കറ്റ് നല്‍കിയ സംഘാടകര്‍ തന്നോട് കാണിച്ചത് കടുത്ത അവഹേളനമാണെന്നും ഐ.എം വിജയന്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ളവര്‍ക്ക് പോലും ഒരു പരിഗണനയും നല്‍കാതെ ഇവന്റ് മാനേജ്‌മെന്റ് ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഫൈനല്‍ കൊല്‍ക്കത്തയില്‍ നടന്നിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.

ഫുട്‌ബോളിനെക്കുറിച്ച് ‘എ.ബി.സി.ഡി’ അറിയാത്തവരാണ് അവിടെ കയറിയിരിക്കുന്നതെന്നും ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ സങ്കടമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജയന് വി.ഐ.പി ടിക്കറ്റ് തന്നെയാണ് നല്‍കിയതെന്നായിരുന്നു കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതരുടെ വാദം.

0Shares