Categories
business Kerala news trending

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാന താവളമാവാൻ സിയാൽ

പദ്ധതി സിയാലിൻ്റെ ഹരിതോർജ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന്

തിരുവനന്തപുരം: പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാന താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), ഹരിതോർജ പദ്ധതികൾ വിപുലീകരിക്കുന്നു. ലോകത്തിൽ ആദ്യമായി, ഒരു വിമാന താവളത്തിൽ, ഗ്രീൻ ഹൈഡ്രജൻ പ്ലാണ്ട് സ്ഥാപിക്കുന്നതിനായി സിയാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡുമായി (ബി.പി.സി.എൽ) ധാരണാപത്രം ഒപ്പുവച്ചു.

ബി.പി.സി.എല്ലിൻ്റെ സാങ്കേതിക പിന്തുണയോടെ, കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീൻ ഹൈഡ്രജൻ പ്ലാണ്ട് സ്ഥാപിക്കുന്നത്. പുനരുപയോഗ യോഗ്യമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന ഊർജമുപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ. സിയാലിന്റെ സൗരോർജ പ്ലാന്റുകളിൽ നിന്നുള്ള വൈദ്യുതോർജം ഉപയോഗിച്ച് ‘ ഭാവിയുടെ ഇന്ധന’മായ ഗ്രീൻ ഹൈഡ്രജനാണ് ബി.പി.സി.എല്ലിൻ്റെ സാങ്കേതിക സഹായത്തോടെ ഉത്പാദിപ്പിക്കുന്നത്. കാർബൺ വിമുക്ത (സീറോ കാർബൺ) സ്ഥാപനമായ സിയാലിൻ്റെ ഊർജോ ത്‌പാദന സംരംഭങ്ങൾക്ക് ഇത് കരുത്ത് പകരും.

തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ്റെ സാന്നിധ്യത്തിലാണ് കരാർ കൈമാറ്റം നടന്നത്. കരാർ പ്രകാരം ബി.പി.സി.എൽ പ്ലാണ്ട് സ്ഥാപിക്കുകയും, വേണ്ട സാങ്കേതിക സഹായം ലഭ്യമാക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാൽ ലഭ്യമാക്കും.

2025ൻ്റെ തുടക്കത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാണ്ടിൽ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജ്ജീകരണങ്ങളുള്ള വാഹനങ്ങൾ വാങ്ങും.

ഈ പദ്ധതി സിയാലിൻ്റെ ഹരിതോർജ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 50 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള സോളാർ- ഹൈഡ്രോ പദ്ധതികളിലൂടെ രണ്ട് ലക്ഷം യൂണിറ്റ് വൈദ്യുതി, സിയാൽ ദിവസേന ഉൽപ്പാദിപ്പിക്കുന്നുണ്ട്.

ഇതുകൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഗ്രീൻ ഹൈഡ്രജൻ പ്ലാണ്ട് സിയാൽ സ്ഥാപിക്കുന്നത്. ‘ഒരു വിമാന താവളത്തിൽ ആദ്യമായി ഗ്രീൻ ഹൈഡ്രജൻ പ്ലാണ്ട്’ എന്ന ആശയം പ്രാവർത്തികമാക്കാൻ സിയാലിന് സാധിച്ചതിന് പിന്നിൽ സംസ്ഥാന സർക്കാരിൻ്റെ നിർദേശങ്ങൾ സഹായകമായി.

സുസ്ഥിര വികസന പാതയിൽ ബി.പി.സി.എല്ലുമായി കൈകോർത്ത് വ്യോമയാന രംഗത്തെ ‘സീറോ കാർബൺ’ ഭാവിയിലേക്ക് സിയാലിൻ്റെ മികച്ച സംഭാവനയായിരിക്കും ഈ സംരംഭം,” സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. ഹരിത ഊർജ സംരക്ഷണത്തിൽ സിയാലിൻ്റെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു എന്നും, എണ്ണ ഉത്പാദന രംഗത്തെ അതികായരായ ബി.പി.സി. എല്ലിൻ്റെ സാങ്കേതിക മികവ് അതിന് മുതൽ കൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരിത ഊർജോൽപ്പാദന മേഖലയിൽ സിയാലുമായി സഹകരണം ഉണ്ടാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇന്ത്യയുടെ ഊർജ സ്വയംപര്യാപ്തയ്ക്ക് ഇത്തരം പദ്ധതികൾ ഉപകരിക്കപ്പെടുമെന്നും ബി.പി.സി.എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി.കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

വ്യവസായ മന്ത്രി പി.രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി.വേണു ഐ.എ.എസ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഐ.എ.എസ്, പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായം – നോർക്ക) സുമൻ ബില്ല ഐ.എ.എസ്, ബി.പി.സി.എൽ ഡയറക്ടർമാരായ വി.ആർ.കെ ഗുപ്ത (ഫിനാൻസ്), രഞ്ജൻ നായർ (റിന്യൂവബിൾ എനർജി), ബി.പി.സി.എൽ എക്സിക്യൂട്ടീവ് ഡയറക്ടർ (എസ്സിഒ) ഷെല്ലി എബ്രഹാം, സിയാൽ എക്സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ. ജോർജ്, സിയാൽ ജനറൽ മാനേജർ (കൊമേഴ്സ്യൽ) ജോസഫ് പീറ്റർ പൈനുങ്കൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest