Categories
health Kerala news

ഡെങ്കിപ്പനി വ്യാപന സാധ്യത, ഞായറാഴ്‌ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം, ലക്ഷണങ്ങൾ ഉണ്ടെ​ങ്കിൽ ഡോക്ടറെ കാണുക, സ്വയം ചികിത്സ പാടില്ല: മന്ത്രി വീണാ ജോർജ്

ഡെങ്കിപ്പനി വന്നാല്‍ അത് ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശാ വര്‍ക്കര്‍മാരുടെയോ ശ്രദ്ധയില്‍ കൊണ്ടുവരിക

തിരുവനന്തപുരം: മഴ വരുന്നത് മുന്നില്‍ കണ്ട് കൊതുകിൻ്റെ ഉറവിട നശീകരണം ശക്തമാക്കണമെന്നും ഞായറാഴ്‌ച വീടുകളിൽ ഡ്രൈ ഡേ ആചരിക്കണമെന്നും മന്ത്രി വീണാ ജോർജ്. വ്യക്തികളും സ്ഥാപനങ്ങളും ആഴ്‌ചയിലൊരിക്കൽ ഡ‍്രൈ ഡേ ആചരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ത​ദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണം.ഉറവിട നശീകരണമാണ് ഡെങ്കി, ചിക്കൻ​ഗുനിയ, സിക്ക പനികളെ തടയാനുള്ള പ്രധാന മാർ​ഗം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അൽപം പോലും വെള്ളം കെട്ടി നിർത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാൻ സാധ്യതയുളള ഇടങ്ങൾ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണമെന്നും മന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക്കോ ചിരട്ടയോ അലക്ഷ്യമായി ഇടരുത്. റബ്ബര്‍ പ്ലാൻ്റെഷനിലെ കറ ശേഖരിക്കുന്ന പാത്രങ്ങൾ ചിരട്ടകൾ എന്നിവ ഉപയോ​ഗിക്കാത്ത അവസരങ്ങളിൽ കമിഴ്ത്തി വെക്കുകയോ അവയിൽ മഴവെള്ളം കെട്ടി നിൽക്കാനുള്ള അവസരങ്ങൾ ഇല്ലാതെയാക്കുകയോ വേണം. സ്വന്തം അധീനതയില്‍ അല്ലാത്ത ഇടങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍, കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികള്‍ ആരംഭിക്കുന്നതിനായി തൊട്ടടുത്തുള്ള പ്രാഥമിക / കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫീൽഡ് വിഭാ​ഗം ജീവനക്കാരുടെയോ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയില്‍ കൊണ്ടുവരണം.

ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗം ചേർന്ന് ക്യത്യമായ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. മുതിർന്ന വരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോ​ഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ രോ​ഗ ലക്ഷണ​ങ്ങൾ സാധാരണ വൈറൽ പനിയിൽ നിന്ന് വ്യത്യസ്‌തമല്ലാത്തതിനാൽ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നു. പെട്ടെന്നുളള പനിയാണ് തുടക്കം. ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്‌മ, മനം പുരട്ടൽ, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവ ഡെങ്കിപ്പനിയോടൊപ്പം ഉണ്ടാവാം. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്ത് അങ്ങിങ്ങായി ചുവന്നു തിണര്‍ത്ത പാടുകള്‍ കാണാൻ സാധ്യതയുണ്ട് .

മേൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടെ​ങ്കിൽ ഡോക്ടറെ കാണുക, സ്വയം ചികിത്സ പാടില്ല. വീട്ടില്‍ ആര്‍ക്കെങ്കിലും ഡെങ്കിപ്പനി വന്നാല്‍ അത് ആരോഗ്യ പ്രവര്‍ത്തകരുടെയോ ആശാ വര്‍ക്കര്‍മാരുടെയോ ശ്രദ്ധയില്‍ കൊണ്ടുവരിക. പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ഇത് സഹായിക്കും. കൊതുകിനെ സൂക്ഷിക്കുക ഡെങ്കിപ്പനിക്ക് എതിരായ പ്രതിരോധ നടപടികള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കൊതുകില്‍ നിന്നും സംരക്ഷണം നേടുക എന്നതാണ് ഡെങ്കിപ്പനിയുടെ ഏറ്റവും വലിയ പ്രതിരോധ മാര്‍ഗം.

ഇക്കാര്യത്തില്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുക് വലയ്ക്കുള്ളില്‍ മാത്രം കിടത്തുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ നിര്‍ബന്ധമായും കൊതുക് വലയ്ക്കുള്ളില്‍ തന്നെ കിടത്തണം. കൊതുക് കടിയില്‍ നിന്നും രക്ഷനേടാന്‍ കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറത്ത് പുരട്ടുന്ന ലേപനങ്ങള്‍ എന്നിവയെല്ലാം കൊതുക് കടിയില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണം നല്‍കും. എന്നാല്‍ കൊതുക് വളരുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുക എന്നതിനാണ് ഏറ്റവും പ്രധാന്യം. കൊതുകുകള്‍ ഏറ്റവും അധികം വ്യാപരിക്കുന്ന രാവിലെയും വൈകുന്നേരവുമുള്ള സമയത്ത് വീടിന് ഉള്‍ഭാഗം പുകച്ചതിന് ശേഷം ജനലും വാതിലും അടച്ചിടുന്നത് കൊതുക് ശല്യം കുറക്കാൻ ഉപകരിക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest