Categories
articles news

അഭയ കേസ്: കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ കേസിന്‍റെ നാൾവഴികള്‍ അറിയാം

ആക്ഷൻ കൗൺസിൽ എന്ന പേരും അതിന്‍റെ പ്രവർത്തനങ്ങളും മലയാളികൾ അറിയുന്നതും മനസിലാക്കുന്നതും ഒരുപക്ഷേ അഭയക്കേസിലൂടെയാണ്.

സിസ്റ്റർ അഭയക്കേസിൽ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് തെളിയുമ്പോൾ ആക്ഷൻ കൗൺസിലിന്‍റെ പ്രവർത്തനങ്ങളും അതോടൊപ്പം ചേർത്തുവയ്‌ക്കേണ്ടതാണ്. ആക്ഷൻ കൗൺസിൽ എന്ന പേരും അതിന്‍റെ പ്രവർത്തനങ്ങളും മലയാളികൾ അറിയുന്നതും മനസിലാക്കുന്നതും ഒരുപക്ഷേ അഭയക്കേസിലൂടെയാണ്.

ആത്മഹത്യയാണെന്ന് പോലീസും ക്രൈബ്രാഞ്ചും വിധിയെഴുതിയ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നതിലേക്ക് വഴി തുറന്നതും ഈ ആക്ഷൻ കൗൺസിലിന്‍റെ പ്രവർത്തനങ്ങളാണ്. 28 വർഷങ്ങൾക്കിപ്പുറം അഭയ കൊലക്കേസിൽ വിധി പ്രസ്താവിച്ചതോടെ അത് ജോമോൻ പുത്തൻപുരയ്ക്കലിന്‍റെയും അഭയയുടെ മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ആക്ഷൻ കൗൺസിലിന്‍റെയും പോരാട്ടത്തിന്‍റെ വിജയം കൂടിയാണ്.

കേസിന്‍റെ നാൾവഴി ഇങ്ങിനെ:

1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹസാഹചര്യത്തിൽ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം ജില്ലയിലെ അരീക്കരയിൽ അയിക്കരകുന്നേൽ തോമസിന്‍റെയും ലീലാമ്മയുടെയും ഏക മകളായിരുന്നു അഭയ. അച്ഛൻ തോമസും അമ്മ ലീലാമ്മയും നാലു വർഷം മുൻപ് മരിച്ചു. കേസ് അന്വേഷണം അട്ടിമറിച്ച്അഭയയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പോലീസ് ശ്രമിച്ചതോടെ 1992 മാർച്ച് 31-നാണ് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്റും ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്.

തുടർന്ന് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ കോട്ടയത്ത് നിരവധി സമര പോരാട്ടങ്ങൾ നടത്തി. ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചു. 1993 ജനുവരി 30- ന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് നൽകിയത്.

പോലീസും ക്രൈംബ്രാഞ്ചും മരണത്തിൽ ദുരൂഹതയില്ലെന്ന് തീർത്തുപറഞ്ഞെങ്കിലും ജോമാൻ പുത്തൻപുരയ്ക്കലും ആക്ഷൻകൗൺസിലും പിൻവാങ്ങിയില്ല. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രിയെ കണ്ടു. ഒടുവിൽ 1993 ഏപ്രിൽ 30-ന് സി.ബി.ഐ. സംഘം കേസ് ഏറ്റെടുത്തു. പക്ഷേ, അന്വേഷണച്ചുമതലയുണ്ടായിരുന്ന സി.ബി.ഐ. ഡിവൈ.എസ്.പി. വർഗീസ് പി.തോമസ് സർവീസിൽനിന്ന് വിരമിക്കാൻ വർഷങ്ങൾ ബാക്കിയിരിക്കെ രാജിവെച്ചതോടെ കേസിൽ വീണ്ടും സംശയങ്ങളായി.

രാജിവെച്ചതിന് പിന്നാലെ സി.ബി.ഐ. എസ്.പി. ത്യാഗരാജനെതിരേ വർഗീസ് പി.തോമസ് ഗുരുതര ആരോപണങ്ങളുന്നയിച്ച് വാർത്താസമ്മേളനം നടത്തി. അഭയയുടെ മരണം ആത്മഹത്യയാണെന്ന റിപ്പോർട്ട് നൽകാൻ എസ്.പി. ത്യാഗരാജൻ സമ്മർദ്ദം ചെലുത്തിയെന്നായിരുന്നു വർഗീസ് പി.തോമസിന്‍റെ വെളിപ്പെടുത്തൽ. ഇതോടെ ജോമോൻ പുത്തൻപുരയ്ക്കൽ കൃത്യമായി വിഷയത്തിൽ ഇടപെട്ടു.

വർഗീസ് പി.തോമസിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ അഭയക്കേസിന്‍റെ മേൽനോട്ട ചുമതലയിൽ നിന്നും സി.ബി.ഐ കൊച്ചി യൂണിറ്റ്എസ്.പി സ്ഥാനത്ത് നിന്നും വി.ത്യാഗരാജനെഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 17-ന് ഹൈക്കോടതിയിൽ ഹർജി നൽകി.

1994 ജൂൺ 2-ന് അന്നത്തെ സി.ബി.ഐ ഡയറക്ടർ കെ. വിജയരാമറാവുവിനെ എം.പി.മാരായ ഒ.രാജഗോപാൽ,ഇ.ബാലാനന്ദൻ,പി.സി.തോമസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻ പുരയ്ക്കൽ എന്നിവർ ചേർന്ന്നേരിൽ കണ്ട് പരാതി നൽകിയതിനെ തുടർന്ന് ത്യാഗരാജനെ അഭയക്കേസിന്‍റെ മേൽ നോട്ടത്തിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലം മാറ്റി.

അതോടൊപ്പം എം.എൽ ശർമയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം അഭയക്കേസ് അന്വേഷിക്കാൻ ഉത്തരവിട്ടു. ത്യാഗരാജനെ മാറ്റണമെന്ന ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം സി.ബി.ഐ ഡയറക്ടർ നടപ്പിലാക്കിയെന്ന് കാണിച്ചുകൊണ്ട് സി.ബി.ഐ സത്യവാങ്മൂലം ഫയൽ ചെയ്തതിനെ തുടർന്ന് 1994 ജൂലൈ 22-ന് ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ ഹർജി തീർപ്പാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.

2007 മെയ് 9 നും 18 നും സി.ബി.ഐ ഡയറക്ടർ വിജയശങ്കരനെ നേരിൽ കണ്ട ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയിന്മേൽ സി.ബി.ഐ ഡൽഹി ക്രൈം യൂണിറ്റ്എസ്.പിയും താജ് ഇടനാഴികേസിലെ അന്വേഷണ ഉദ്യോഗസ്ഥനുമായ ആർ.എം.കൃഷ്ണയുടെയുംസി.ബി.ഐ ഡി.വൈ.എസ്.പി ആർ.കെ.അഗർവാളിന്‍റെയും നേതൃത്വത്തിൽ പ്രത്യേകസംഘം അഭയ കേസിന്‍റെ അന്വേഷണം നടത്തുവാൻ സി.ബി.ഐ ഡയറക്ടർ ഉത്തരവിട്ടു. എസ്.പി. ആർ.എം .കൃഷ്ണയുടെയും ഡി.വൈ.എസ്.പി ആർ.കെ.അഗർവാളിന്‍റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി പ്രതികളെ ബാംഗ്ലൂരിൽ നാർകോ അനാലിസിസ് ടെസ്റ്റ് നടത്തി.

നാർകോ അനാലിസിസ്ടെസ്റ്റ് റിസൾട്ട് കോടതിയിൽ ഹാജരാക്കാൻ ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ ഹർജിയിന്മേൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നീട് അഭയ കേസിന്‍റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്നും കൊച്ചി യൂണിറ്റിലേക്ക്കൈമാറി. തുടർന്ന് കൊച്ചി യൂണിറ്റ്സി.ബി.ഐ ഡി.വൈ.എസ്.പി നന്ദകുമാർ നായർ 2008 നവംബർ 1 ന് അന്വേഷണം ഏറ്റെടുത്തു.

അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ,ഫാ.ജോസ് പുതൃക്കയിൽ ,സിസ്റ്റർ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാർ നായരുടെ നേതൃത്തിലുള്ള സി.ബി.ഐ സംഘം 2008 നവംബർ 18-നാണ് അറസ്റ്റ് ചെയ്തത്. 2009 ജൂലായ് 17-ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.

വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും 2011 മാർച്ച് 16-ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്കോടതിയിൽ വിടുതൽ ഹർജി നൽകി. കുറ്റപത്രം നൽകി രണ്ടു വർഷം കഴിഞ്ഞാണ് പ്രതികൾ കോടതിയിൽ വിടുതൽ ഹർജി നൽകിയത്. അഭയ കേസിൽ തെളിവ് നശിപ്പിച്ചക്രൈംബ്രാഞ്ച് എസ്.പി. ആയിരുന്നകെ.ടി. മൈക്കിൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സി.ബി.ഐ തുടരന്വേഷണം നടത്തുവാൻ ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ ഹർജിയിൽ 2014 മാർച്ച് 19 ന് ഹൈക്കോടതി ഉത്തരവിട്ടു.

വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ ഹർജി സി.ബി.ഐ കോടതിയിൽ പരിഗണിക്കുമ്പോൾ പ്രതികൾഓരോ കാരണങ്ങൾ പറഞ്ഞു വാദം പറയുന്നത് മാറ്റിവച്ചു. ഹർജിയിലെ വാദം ഇങ്ങനെ ഒൻപത് വർഷത്തോളം നീട്ടിക്കൊണ്ടുപോയി. ഒടുവിൽ സി.ബി.ഐ കോടതി ഒന്നാം പ്രതി ഫാ.കോട്ടൂരിന്‍റെയും രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കയിലിന്‍റെയും,സിസ്റ്റർ സെഫിയുടെയും വിടുതൽ ഹർജിയിൽ അന്തിമവാദം കേട്ട് ഒരുമിച്ചു വിധി പറഞ്ഞു.

ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും മൂന്നാം പ്രതി സെഫിയും വിചാരണ നേരിടുവാൻ പര്യാപ്തമായ തെളിവുകളുണ്ടെന്ന് കണ്ടെത്തി തിരുവനന്തപുരം സി.ബി.ഐ കോടതി ജഡ്ജി ജെ.നാസർ 2018 മാർച്ച് 7 ന് ഒന്നാം പ്രതിയുടെയുംമൂന്നാം പ്രതിയുടെയുംവിടുതൽ ഹർജി തള്ളി കൊണ്ട് ഉത്തരവിട്ടു. അതേസമയം, ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിടാനും കോടതി ഉത്തരവിട്ടു.

ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെവിട്ടതിനെതിരേ ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രോസിക്യൂഷനാണ് അപ്പീൽ നൽകേണ്ടതെന്ന് ചൂണ്ടിക്കാണിച്ച് ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ അപ്പീൽ കോടതി തള്ളി.

സി.ബി.ഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് അഭയ കൊലക്കേസിലുള്ളത്. 28 വർഷം മുമ്പ് നടന്ന സംഭവമായതിനാൽ പല സാക്ഷികളും മരിച്ചിരുന്നു. അതിനാൽ 49 സാക്ഷികളെ മാത്രമേ പ്രോസിക്യൂഷന് കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളൂ. പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കുവാൻ കഴിഞ്ഞില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest