Categories
national news

ബി.ജെ.പിയെ നേരിടാന്‍ ഇനി ‘ഇന്ത്യ’; വീറുറ്റ പേരുമായി പോരിനൊരുങ്ങി പ്രതിപക്ഷ സഖ്യം

ഇന്ത്യ’യെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് 11 അംഗ കോഓര്‍ഡിനേഷൻ കമ്മിറ്റി

ബംഗളൂരു: അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെണ്ട് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാൻ ഒറ്റക്കെട്ടായി ‘ഇന്ത്യ’. ബംഗളൂരുവില്‍ ചൊവ്വാഴ്‌ച ചേര്‍ന്ന 28 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ വിശാല സഖ്യത്തിന് ‘INDIA’ എന്ന് പേരിടാൻ തീരുമാനമായി. ഇന്ത്യൻ നാഷനല്‍ ഡെമോക്രാറ്റിക് ഇൻക്ലുസിവ് അലയൻസ് എന്നതിൻ്റെ സംക്ഷിപ്‌ത രൂപമാണിത്.

യോഗത്തില്‍ പങ്കെടുത്ത മുഴുവൻ പാര്‍ട്ടികളും സഖ്യത്തിൻ്റെ പുതിയ പേരിനോട് യോജിച്ചു. നേരത്തേ, ജൂണ്‍ 23ന് പട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ ആദ്യ യോഗമാണ് ജൂലൈ 18ന് ബംഗളൂരുവില്‍ വീണ്ടും ഒന്നിച്ചിരിക്കാൻ തീരുമാനിച്ചത്. ഇക്കുറി എട്ട് പുതിയ പാര്‍ട്ടികള്‍ കൂടി സഖ്യത്തിൻ്റെ ഭാഗമാവാൻ നിശ്ചയിച്ച്‌ യോഗത്തിലെത്തിയിരുന്നു.

‘ഇന്ത്യ’യെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് 11 അംഗ കോഓര്‍ഡിനേഷൻ കമ്മിറ്റി രൂപവത്കരിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുൻ ഖാര്‍ഗെ അറിയിച്ചു. മുംബൈയില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കും.

സഖ്യത്തിൻ്റെ പുതിയ പേര് രാഷ്ട്രീയ ജനതാദള്‍ പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാൻഡിലില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീടത് ഡിലീറ്റ് ചെയ്‌തു. വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് പേര് ട്വീറ്റ് ചെയ്‌തതിനെ തുടര്‍ന്നായിരുന്നു അത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ‘ചക്ദേ ഇന്ത്യ’ എന്ന് ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്തെ ജനാധിപത്യം, ഭരണഘടന, വൈവിധ്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ‘ഇന്ത്യ’ എന്ന പേര് ഏറെ അനുയോജ്യമാകുമെന്നാണ് പ്രതിപക്ഷകക്ഷി നേതാക്കളുടെ വിലയിരുത്തല്‍. ചിലര്‍ ‘അലയൻസ്’ (സഖ്യം) എന്ന് പേരിനൊപ്പം ചേര്‍ക്കണമെന്ന് അഭിപ്രായപ്പെട്ടെങ്കിലും ഒടുവില്‍ ഇന്ത്യ എന്ന പേര് ഐകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു. മല്ലികാര്‍ജുൻ ഖാര്‍ഗെ ‘ഇന്ത്യ’ എന്ന പേരിൻ്റെ സാംഗത്യം ബോധ്യപ്പെടുത്തിയതോടെ അവരും അനുകൂലിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

‘ഒന്നിച്ചു പ്രവര്‍ത്തിക്കാനായി 26 പാര്‍ട്ടികള്‍ ബംഗളൂരുവില്‍ സന്നിഹിതരായതില്‍ ഞാൻ സന്തുഷ്ടവാനാണ്. ഞങ്ങളൊരുമിച്ചു നില്‍ക്കുമ്പോള്‍, അതില്‍ 11 സംസ്ഥാനങ്ങളില്‍ ഭരണം നിയന്ത്രിക്കുന്നവരുണ്ട്. ബി.ജെ.പിക്ക് ഒറ്റക്ക് കിട്ടിയതല്ല അവരുടെ 303 സീറ്റുകള്‍. സഖ്യകക്ഷികളുടെ വോട്ടുകളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ആ വോട്ടുകളുടെയും ബലത്തിലാണ് അവര്‍ അധികാരത്തിലെത്തിയത്. ഭരണം കിട്ടിയശേഷം ഒപ്പമുള്ള കക്ഷികളെ തഴയുകയാണ് ബി.ജെ.പി ചെയ്‌തത്.

ഇപ്പോള്‍ ബി.ജെ.പി പ്രസിഡണ്ടും അവരുടെ നേതാക്കന്മാരും ആധി പിടിച്ച്‌ സംസ്ഥാനങ്ങള്‍ തോറും പായുകയാണ്. പരാജയ ഭീതിയില്‍ പഴയ സഖ്യകക്ഷികളുമായുള്ള ബന്ധം പുതുക്കിയെടുക്കാനാണ് ഈ ഓട്ടം. പ്രതിപക്ഷ കക്ഷികളുടെ ഐക്യം അടുത്ത വര്‍ഷം തങ്ങളെ അധികാരത്തില്‍ നിന്ന് പുറന്തള്ളുമെന്ന് അവര്‍ ഭയന്നിരിക്കുന്നു. അതുകൊണ്ടാണ് ഓരോ ഭരണ സ്ഥാപനവും പ്രതിപക്ഷ കക്ഷികള്‍ക്കെതിരായ ആയുധമായി അവര്‍ മാറ്റിത്തീര്‍ക്കുന്നത്.

പ്രതിപക്ഷ കക്ഷികളുടെ ഈ യോഗത്തിൻ്റെ ഉദ്ദേശ്യം ഞങ്ങള്‍ക്കുവേണ്ടി അധികാരം പിടിച്ചെടുക്കുകയെന്നതല്ല. ഇത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കാനുള്ള പടപ്പുറപ്പാടാണ്. നമുക്കൊരുമിച്ച്‌ ഇന്ത്യയെ വീണ്ടും പുരോഗതിയുടെയും ക്ഷേമത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും വഴികളിലേക്ക് നയിക്കാം’ -ഖാര്‍ഗെ ട്വീറ്റ് ചെയ്‌തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest