
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷൻ്റെ ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ എ.എ അബ്ദുള്‍ ഹക്കിമാണ് ഉത്തരവിട്ടത്. വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം പുറത്തുവിടണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
2019ലാണ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിിയത്. റിപ്പോർട്ട് പുറത്ത് വിടാതെ സർക്കാർ പൂഴ്ത്തി വെച്ചിരിക്കുകയാണ്. റിപ്പോർട്ട് പുറത്ത് വന്നാൽ വലിയ ഉന്നതങ്ങളിൽ ഉള്ളവരുടെ പേര് വിവരങ്ങളും പുറത്ത് വരും. അതിനാൽ ചിലരുടെ സമ്മർദ്ദമാണോ ഇതിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി ഉള്‍പ്പെടെ ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. പിന്നീട് ഇവരുടെ പോരാട്ടവും നിലച്ചു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെയാണ് 2017ല്‍ ജസ്റ്റിസ് ഹേമ അധ്യക്ഷനായി കമ്മിഷനെ സർക്കാർ നിയോഗിച്ചത്. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിഷനാണ് സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പഠിച്ചത്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ടെന്ന് വിശദീകരിച്ചാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കുന്നത്. അതുകൊണ്ടുതന്നെ വിലക്കപ്പെട്ട വിവരങ്ങള്‍ ഒഴികെയുള്ളവ മറച്ചുവയ്ക്കതെ പുറത്തു വിടാനാണ് കമ്മീഷൻ ഉത്തരവ്. ഉത്തരവ് നടപ്പിലാക്കിയെന്ന് ഗവണ്‍മെന്റ് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും വിവരാവകാശ കമ്മിഷന്‍ ഉത്തരവിലൂടെ പറയുന്നു.
