
കൊച്ചി: ഇന്ത്യ എന്നും പലസ്തീനൊപ്പമായിരുന്നുവെന്നും ഇന്ന് രാജ്യം ഭരിക്കുന്നവർ അത് മറന്നതായും മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പലസ്തീന്‍ മണ്ണ് അറബികളുടേതാണെന്ന് ഇന്ത്യ അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന മുസ്‌ലീം ലീഗ് ഗാസ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാസയിലെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി കണ്ട് മിണ്ടാതിരിക്കാനാവില്ല. എല്ലാവരും മനസുകൊണ്ടെങ്കിലും ഈ ക്രൂരതയെ എതിര്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘കുഞ്ഞുങ്ങളെ കൊന്നൊടുക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്.



പലസ്തീനിലെ രാഷ്ട്രീയത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായിരിക്കാം. അതിന് വംശഹത്യയാണോ പരിഹാരം? മറ്റൊരു പോംവഴിയില്ലേ? എന്നും കുഞ്ഞാലികുട്ടി ചോദിച്ചു. ലോകരാജ്യങ്ങള്‍ ചെയ്യുന്നത്.? ഫ്രാന്‍സും ബ്രിട്ടനും മറ്റ് ചില രാജ്യങ്ങളും ഇപ്പോള്‍ പലസ്തീന്‍ എന്ന രാജ്യത്തെ അംഗീകരിക്കാന്‍ തയ്യാറായി. എന്നാൽ അമേരിക്ക ഇതുവരെ അതിന് തയ്യാറായിട്ടില്ല. അവര്‍ ലോകജനതയെ വെല്ലുവിളിക്കുകയാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. പലസ്തീൻ വിഷയത്തിൽ ജാതിയും മതവുമില്ല. ജാതി-മത വ്യത്യാസമില്ലാതെ ഹൈന്ദവ പുരോഹിതരും ക്രൈസ്തവ മേലധ്യക്ഷന്മാരും ഇസ്‌ലാം മതപണ്ഡിതരും മാധ്യമപ്രവര്‍ത്തകരും ചിന്തകരും എല്ലാവരും ഗാസയില്‍ നടക്കുന്ന കൂട്ടക്കുരുതിക്ക് എതിരായി ശബ്ദിക്കുകയാണ്. ലോകത്ത് ഒരുപാട് പേര്‍ ആ മനുഷ്യക്കുരുതിക്കെതിരായി ശബ്ദിക്കുന്നവരാണ്. ആ മനുഷ്യക്കുരുതിക്കെതിരായി നാം എല്ലാവരും ശബ്ധിക്കണം എല്ലാവരും മനസുകൊണ്ടെങ്കിലും ഈ ക്രൂരതയെ എതിര്‍ക്കണം. ദുഷ്ടതയ്‌ക്കെതിരായ യുദ്ധത്തില്‍ മുസ്‌ലീം ലീഗും അണിചേരുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിരവധി ആളുകളാണ് ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കടുത്തത്.
