
ലഖ്‌നൗ(ഉത്തർപ്രദേശ്): ലഖ്‌നൗ നഗരത്തിലെ വികാസ് നഗറിൽ ഉണ്ടായ തീപിടിത്തത്തിൽ 280 വീടുകൾ പൂർണ്ണമായും കത്തിയമർന്നു. 1,000 ത്തിലധികം ആളുകളെ നേരിട്ട് ബാധിച്ചു. വികാസ് നഗറിലെ റിംഗ് റോഡിനടുത്തുള്ള ഒരു ചേരി ക്ലസ്റ്ററിൽ ബുധനാഴ്ച വൈകുന്നേരമാണ് വലിയ അഗ്നിബാധ ഉണ്ടായത്. വീട്ടുജോലിയും കൂലിവേലയും ചെയ്തു ജീവിതം തള്ളിനീക്കുന്ന സാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് ചാരമായത്. തീപിടിത്തത്തിൽ രണ്ട് കുഞ്ഞുങ്ങൾ വെന്തുമരിച്ചു. നിരവധി ആളുകൾക്ക് പൊള്ളലേറ്റിട്ടുണ്ട്. വളർത്തു മൃഗങ്ങൾ, കോഴികൾ അടക്കമുള്ള സർവ്വതും കത്തിക്കരിഞ്ഞ നിലയിലാണ്.
വീട്ടുകാരുടെ ഇതുവരെയുള്ള സർവ്വ സമ്പാദ്യവും വീട്ടിലെ സർവ്വ ഉപകരണങ്ങളും ഫർണീച്ചറുകൾ അടക്കമുള്ള മുഴുവനും കത്തിയമർന്നു. വാഹനങ്ങൾ അടക്കമുള്ള വീട്ടുകാരുടെ സർവ്വ സമ്പാദ്യവും ചാരമായ അവസ്ഥയിലാണ്. പ്രദേശത്ത് ഇപ്പോഴും ആളുകൾ തങ്ങളുടെ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് തിരയുകയാണ്. സങ്കടം താങ്ങാൻ ആവാത്ത പല വീട്ടമ്മമാരും നിലവിളിക്കുകയാണ്. തങ്ങൾ സ്വരുക്കൂട്ടി വെച്ച ആയിരവും പതിനായിരവും അടങ്ങുന്ന പണവും വീട്ടിലെ സർവ്വ ഉപകരണങ്ങളും വസ്ത്രങ്ങളും അടക്കം എല്ലാം കത്തിക്കരിഞ്ഞ അവസ്ഥയിൽ ആനി എന്ത് ചെയ്യണം എന്നറിയാത്ത പെങ്ങളുടെ ഈ ദുരിതം മനഃസാക്ഷിയുള്ളവർക്ക് കണ്ടുനിൽക്കാനാവില്ല. ഒറ്റ രാത്രികൊണ്ട് പെരുവഴിയിലായ ഈ പാവപ്പെട്ടവരെ യോഗി സർക്കാർ ചേർത്തുപിടിക്കുമോ എന്നത് കണ്ടറിയണം. മരണപ്പെട്ട 2 കുഞ്ഞുങ്ങളുടെ കുടുംബത്തിന് യോഗി സർക്കാർ 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടമാണ് ഈ തുക പ്രഖ്യാപിച്ചത്. ഭവനരഹിതരായ 280 കുടുംബങ്ങൾക്കും എന്ത് നഷ്ടപരിഹാരം നൽകും എന്നതിൽ വ്യക്തതയില്ല. അതിനിടെ ഈ തീപിടിത്തം കരുതിക്കൂട്ടി ചെയ്തതാണോ എന്ന ആരോപണം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. എങ്ങനെ തീപടർന്നു എന്ന ചോദ്യമാണ് ഉയരുന്നത്. ചേരി ഒഴിപ്പിക്കാനുള്ള കോർപറേറ്റ് നീക്കമാണോ പിന്നിൽ എന്ന സംശയം ബലപ്പെടുകയാണ്.
