
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കാലയിൽ ഞെട്ടൽ മാറാതെ കേരളം. പ്രതി അഫാൻ ലഹരിക്ക് അടിമയാണോ എന്നത് പരിശോധിച്ചുവരികയാണ്. രക്ത സാമ്പിൾ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ചാണ് പ്രതി അരുംകൊല നടത്തിയത്. 6 മണിക്കൂറിനുള്ളിൽ 5 കൊലപാതകങ്ങൾ നടത്തിയതും പ്രതി അഫാന്‍ മാത്രമാണെന്നും ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദർ പറഞ്ഞു. മുത്തശ്ശി സൽമബീവി(പിതാവിൻ്റെ ഉമ്മ), പിതാവിൻ്റെ സഹോദരൻ ലത്തീഫ്, ലത്തീഫിൻ്റെ ഭാര്യ ഷാഹിദ, അഫ്നാൻ്റെ സുഹൃത്ത് ഫർസാന, സഹോദരൻ അഫ്സാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതി അഫാന്‍റെ ഉമ്മ ഷെമി അതീവ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ക്രൂര മർദ്ദനത്തിൽ ഉമ്മ മരിച്ചെന്ന് കരുതിയാണ് പ്രതി വീട്ടിൽനിന്നും ഇറങ്ങിയത്. എന്നാൽ ഉമ്മയുടെ ജീവൻ രക്ഷിക്കാനായി.
കൊലപാതകശേഷം പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊലപാതകം പുറംലോകം അറിയുന്നത്. പ്രതിയുടെ മൊഴി ഇന്നലെ രാത്രി വൈകി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതി വിഷം കഴിച്ച സാഹചര്യത്തിലായിരുന്നു പോലീസ് നടപടി. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് കൂട്ടക്കൊലയെന്നാണ് പ്രതി അഫാൻ പോലീസിന് നൽകിയ പ്രാഥമിക മൊഴി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്. ഒരേ ചുറ്റിക ഉപയോഗിച്ചാണ് പ്രതി എല്ലാവരെയും കൊലപ്പെടുത്തിയത്. ചുറ്റികയും പ്രതി സഞ്ചരിക്കാനുപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതക കാരണം വ്യക്തമല്ല. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി അരുംകൊലകൾ നടത്തിയത്. സാമ്പത്തിക പ്രശ്നം എന്നതിൽ സംശയം, മറ്റു കാര്യങ്ങൾ ഉണ്ടാകാം എന്നും പോലീസ് പറയുന്നു.
