
കാസറഗോഡ്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് 2026 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ വോട്ടെണ്ണൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാൻഡമൈസേഷൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്നു. ഇതോടെ ഏതൊക്കെ ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ ചുമതല ലഭിച്ചു എന്ന് ‘ഓർഡർ ‘സോഫ്റ്റ്‌വെയറിലൂടെ അറിയാൻ കഴിയും. എല്ലാ നിയോജകമണ്ഡലങ്ങളിലും ഇ.വി.എം ടേബിളുകളിലേക്ക് 17 വീതം കൗണ്ടിംഗ് സൂപ്പർവൈസർമാരും 17 വീതം കൗണ്ടിംഗ് അസിസ്റ്റന്റ്കളും 17 വീതം മൈക്രോ ഒബ്സർവർ മാരും ഉണ്ട്. പോസ്റ്റൽ ബാലറ്റ് ടേബിൾ ചുമതല കൂടി പരിഗണിച്ചാൽ ജില്ലയിൽ ആകെ 461 ഉദ്യോഗസ്ഥർക്ക് വോട്ടെണ്ണൽ ചുമതല നൽകിയിട്ടുണ്ട്. കൗണ്ടിംഗ് സൂപ്പർവൈസർമാർ എല്ലാം ഗസറ്റഡ് റാങ്കിലുള്ളവരാണ്. പോസ്റ്റൽ ബാലറ്റ് ടേബിളിൻ്റെ ചുമതല ഉള്ള കൗണ്ടിംഗ് അസിസ്റ്റന്റ്കളും ഗസറ്റഡ് റാങ്കിലുള്ളവരാണ്. മൈക്രോ ഒബ്സർവർമാർ കേന്ദ്ര സർക്കാർ ജീവനക്കാർ ആയിരിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലും 14 വീതം ഇ.വി.എം ടേബിളുകൾ ഉണ്ടായിരിക്കും. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നാല് പോസ്റ്റൽ ബാലറ്റ് ടേബിളുകളും കാസർകോട് നിയോജക മണ്ഡലത്തിൽ ഏഴ് പോസ്റ്റൽ ബാലറ്റ് ടേബിളുകളും ഉദുമ മണ്ഡലത്തിൽ ഒൻപത് പോസ്റ്റൽ ബാലറ്റ് ടേബിളുകളും കാഞ്ഞങ്ങാട് മണ്ഡലത്തിൽ 10 പോസ്റ്റൽ ബാലറ്റ് ടേബിളുകളും തൃക്കരിപ്പൂർ മണ്ഡലത്തിൽ 10 പോസ്റ്റൽ ബാലറ്റ് ടേബിളുകളും ക്രമീകരിക്കും. മൂന്നാംഘട്ട റാൻഡമൈ സേഷൻ വോട്ടെണ്ണൽ ദിനമായ മെയ് നാലിന് രാവിലെ അഞ്ചുമണിക്ക് അതാത് നിയോജക മണ്ഡലം വരണാധികാരികളുടെ നേതൃത്വത്തിൽ കൗണ്ടിംഗ് സെന്ററുകളിൽ തന്നെ നടക്കും. യോഗത്തിൽ ഉദുമ കൗണ്ടിങ് ഒബ്സവർമാരായ ഷൈമേദ്ര ജൈസ്വാൾ, കാഞ്ഞങ്ങാട് കൗണ്ടിങ് ഒബ്സർവറായ ലാൽനൈത്വാമ ഡർലോങ്ങ് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ എൻ ഗോപകുമാർ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ ലീന എന്നിവരും പങ്കെടുത്തു. വോട്ടെണ്ണൽ ദിവസം പോസ്റ്റൽ ബാലറ്റുകളുടെ തരംതിരിക്കൽ ഏഴുമണിക്ക് ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

ജില്ലാ കളക്ടറും എസ്പിയും വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ചു: നിയമസഭാ തിരഞ്ഞെടുപ്പ് 2026 ൻ്റെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അർജുൻ പാണ്ഡ്യൻ IAS ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഢി IPS എന്നിവർ കാസർകോട് ഗവൺമെന്റ് കോളേജിൽ സന്ദർശിച്ച് ഒരുക്കങ്ങളും സുരക്ഷയും വിലയിരുത്തി. കാസർകോട്, മഞ്ചേശ്വരം, ഉദുമ നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങളാണ് വിലയിരുത്തിയത് വരണാധികാരികളായ ലിപു എസ് ലോറൻസ് വിപി രഘുമണി ഉപവരണാധികാരികളും ഒപ്പമുണ്ടായിരുന്നു.
