
തിരുവനതപുരം: സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത. പാർട്ടിയുടെ പണം അമിതമായി ചെലവഴിക്കുന്നതിനെ തുടർന്നാണ് ഭിന്നത ഉടലെടുത്തത്. പാർട്ടി ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതായി നേതാക്കൾ പാർട്ടി യോഗത്തിൽ ചുണ്ടികാട്ടി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായ ശേഷം പാര്‍ട്ടിയുടെ പ്രതിമാസ ചിലവ് രണ്ടേകാല്‍ കോടിയായി ഉയർന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കെ സുരേന്ദ്രൻ അധ്യക്ഷനായ കാലത്ത് 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയായിരുന്ന ചിലവാണ് കുതിച്ചുയര്‍ന്ന് കൊടികളായതെന്നും പാർട്ടി നേതാക്കൾ പരാതിയായി ഉയർത്തിക്കാട്ടി. ഇങ്ങനെ മുന്നോട്ടു പോയാല്‍ ആറുമാസം കൊണ്ട് ഓഫീസ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും പാർട്ടിയുടെ ബാങ്ക് ബാലൻസ് തീരുമെന്നും പരാതിക്കാർ മുന്നോട്ട് വെക്കുന്നു.
ഓഫീസ് സെക്രട്ടറിയും ട്രഷററും നിസഹായാവസ്ഥ വിശദീകരിച്ചു എന്നാണ് വിവരം. കെ സുരേന്ദ്രന്‍ അധ്യക്ഷ പദവി ഒഴിയുമ്പോള്‍ ബി.ജെ.പിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 35 കോടി രൂപയാണ്. ഈ തുക ഉപയോഗിച്ചാണ് നിലവില്‍ ചിലവ് നടക്കുന്നത്. മുന്‍ അധ്യക്ഷൻ്റെ കാലത്ത് പ്രസിഡണ്ട് ഓഫീസിൻ്റെ ഒരു മാസത്തെ ചിലവ് ഒന്നരലക്ഷം രൂപ (സ്റ്റാഫുകളുടെ ശമ്പളം ഉള്‍പ്പെടെ )യായിരുന്നു. പ്രസിഡണ്ട് ഓഫീസിൻ്റെ ചിലവ് ഇപ്പോള്‍ പത്തിരിട്ടി വര്‍ധിച്ചു എന്നാണ് പറയുന്നത്. ചില നിതാക്കൾ പാർട്ടിയുടെ ചിലവിൽ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ താമസമയക്കിയതായും അനാവശ്യമായി പി.ആര്‍ -മീഡിയ പ്രമോഷൻ എന്ന പേരിൽ വൻ തുക ചെലവഴിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ ഇതേകുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമായ മറുപടി നൽകിയില്ല. ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.
