
തിരുവനന്തപുരം: കേരളത്തിൽ അധികാരം പിടിക്കുകയാണ് കേന്ദ്രം തന്നെ ഏല്‍പ്പിച്ച ദൗത്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യമെന്നും അധികാരം കിട്ടുന്നതുവരെ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്ന ടീം ആയിരിക്കും ഉണ്ടാവുക. ബിജെപിയില്‍ ഗ്രുപ്പുകളോ തനിക്കായി ഒരു ടീമോ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാറ്റം കൊണ്ടുവരികയെന്ന സ്ട്രാറ്റജി ഞങ്ങള്‍ക്കുണ്ട്. മറ്റു പാര്‍ട്ടികളില്‍ 40 – 50 കൊല്ലമായി രാഷ്ട്രീയം കളിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ മികച്ച രാഷ്ട്രീയ പ്രകടനം കാഴ്ചവയ്ക്കുന്നവര്‍ ബിജെപിയില്‍ മാത്രമാണുള്ളത്. വിപ്ലവം, ഐഡിയോളജി, കാള്‍ മാക്‌സ്, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവയൊന്നുമല്ല കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്. തൊഴില്‍, നിക്ഷേപം, നൈപുണ്യം, അവസരങ്ങള്‍, എന്നിവയെല്ലാമുള്ള ഒരു പുത്തന്‍ കേരളമാണ് അവര്‍ക്ക് വേണ്ടത്. വികസനം, പുരോഗതി എന്നിവയുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. അത് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ് – അദ്ദേഹം പറഞ്ഞു.
72 – 73 വര്‍ഷം കോണ്‍ഗ്രസിൻ്റെയും ഇടതുപക്ഷത്തിൻ്റെയും ഒരു ജുഗല്‍ബന്ദിയാണ്. അവര്‍ കേരളത്തിൻ്റെ സമ്പദ്വ്യവസ്ഥയാകെ തകര്‍ത്തു. കടമില്ലാതെ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാണിന്ന്. ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കാന്‍ പണമില്ല, കെഎസ്ആര്‍ടിസിക്ക് നല്‍കാന്‍ പണമില്ല, പെന്‍ഷന്‍ നല്‍കാന്‍ പണമില്ല. ചുരുക്കിപ്പറഞ്ഞാൽ കേരളം തകർന്ന അവസ്ഥയിലാണെന്നും ഒരു വലിയ രാഷ്ട്രീയ മാറ്റം കേരളം ആഗ്രഹിക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വന്റിഫോർ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പുതിയ ബിജെപി അധ്യക്ഷൻ്റെ പ്രതികരണം.
