
ടോക്യോ: വടക്കന്‍ ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവേറ്റ് പ്രിഫെക്ചറിൻ്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ എത്താന്‍ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതായും അതീവ ജാഗ്രതയിലാണ് ജപ്പാന്‍ കടന്നുപോകുന്നതെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 125 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ജപ്പാൻ ദ്വീപസമൂഹത്തില്‍, സാധാരണയായി എല്ലാ വര്‍ഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നു എന്നാണ് കണക്ക്. ലോകത്തിലെ ഭൂകമ്പങ്ങളുടെ 18 ശതമാനവും ഇവിടെയാണ്. ഭൂകമ്പം ഉണ്ടായാൽ സുനാമിക്കും ഇത് കാരണമാകുന്നു. കടലിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങൾ സുനാമിയായി തീരം തൊടുന്നതാണ് വലിയ ദുരന്തങ്ങൾക്ക് കാരണം.
