
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. യൂട്യൂബ് ചാനൽ പ്രതിനിധികളെയും ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും പോലീസ് മൊഴിയെടുക്കും. ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. ചോദ്യപേപ്പറിലെ അതെ ചോദ്യങ്ങൾ പ്രഡിക്ഷൻ എന്ന പേരിൽ യൂട്യൂബ് ചാനലിലൂടെ വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുകയാണുണ്ടായത്. ഈ സംഭവം അദ്ധ്യാപകരുടെ ശ്രദ്ധയിൽ പെടുകയും അത് വിദ്യാഭ്യാസ വകുപ്പിനെ വിവരം അറിയിക്കുകയുമായിരുന്നു. യൂട്യൂബ് ചാനൽ പ്രതിനിധികൾക്ക് ചോദ്യങ്ങൾ ആരാണ് ചോർത്തി നൽകിയത് എന്നതിലാണ് സംശയം. പത്താം തരം വരെയുള്ള ചോദ്യപേപ്പർ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പോലീസ് നീക്കം. അതേസമയം ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്ന് പറയുമ്പോഴും യൂട്യൂബ് ചാനലുകളുടെ നടപടി അടിമുടി ദുരൂഹമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തുന്നു. ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ നടക്കുന്നത് വലിയ കിടമത്സരമാണ്. വിദ്യാഭ്യാസവകുപ്പിൻ്റെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയ്യാറാക്കുന്ന യൂട്യൂബ് ചാനൽ പ്രതിനിധികളെയും അവർക്ക് ഒത്താശ പാടുന്ന അധ്യാപകരെയും പ്രതിസ്ഥാനത്ത് നിർത്തിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ചോദ്യങ്ങൾ അറിയാനും കൂടുതൽ മാർക്ക് വാങ്ങാനും ഇതേ യൂട്യൂബ് ചാനലുകൾ നോക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയ അദ്ധ്യാപകരും നിരീക്ഷണത്തിലാണ്.
