
കാസറഗോഡ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ൻ്റെ ഭാഗമായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 5475 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. 4219 സ്ഥാനാര്‍ത്ഥികളാണ് ഇതുവരെ പത്രിക സമര്‍പ്പിച്ചത്. നവംബര്‍ 22 ശനിയാഴ്ച്ച സൂക്ഷ്മ പരിശോധന നടക്കും. നവംബര്‍ 24 വരെ പത്രിക പിന്‍വലിക്കാനല്ല അവസരമുണ്ട്. കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് പുതിയ 67 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിനും ഉപ വരണാധികാരി എം.ഡി.എം പി.അഖിലിനുമാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്കായി ഇതുവരെ 115 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു.

നീലേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 97, പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ 88, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 92, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ 86, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ 74, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ 98 നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയില്‍ 337, കാസര്‍കോട് നഗരസഭയില്‍ 219, നീലേശ്വരം നഗരസഭയില്‍ 171 നാമനിര്‍ദേശ പത്രികകളും ലഭിച്ചു.
