
കാഞ്ഞങ്ങാട്: പോലീസ്, ആർ.ടി.ഒ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, ടിപ്പർ ലോറികളെ വഴിയിൽ തടഞ്ഞ് വൻപിഴ ചുമത്തുന്ന നടപടി പിൻവലിക്കുക, ഖനനകേന്ദ്രത്തിൽ വെയ് ബ്രിഡ്ജ് സ്ഥാപിച്ച് പരിശോധന ഉറപ്പുവരുത്തുക, സ്കൂൾ ടൈമിൻ്റെ പേരിലുള്ള പീഡനം അവസാനിപ്പിക്കുക, ചരക്ക് വാഹനങ്ങളുടെ വാടക ഏകീകരിക്കുക, ക്വാറി ഉൽപ്പന്നങ്ങളുടെ വാടക ജില്ലാതലത്തിൽ ഏകീകരിക്കുന്നതിന് കമ്മിറ്റിക്ക് രൂപം നൽകുക, ചരക്ക് വാഹനങ്ങൾക്ക് പാർക്കിംഗ് കേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കുക, ഖനനത്തിനുള്ള പെർമിറ്റ് വ്യവസ്ഥ ലഘൂകരിച്ച് ജില്ലാതലത്തിൽ നടപ്പിലാക്കുക, മണ്ണ് നീക്കാനുള്ള പെർമിറ്റ് ഗ്രാമപഞ്ചായത്തിൽ ലഭ്യമാക്കുക, കേന്ദ്ര സ്ക്രാപേജ് പോളിസി നിയമം 22 വർഷമാക്കുക, എഫ്.സി.ഐ ലോറി തൊഴിലാളികളെ സംരക്ഷിക്കുക, നാഷണൽ പെർമിറ്റ് ലോറി തൊഴിലാളികളെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരിക തുടങ്ങിയ മർമ്മ പ്രധാനങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ സംസ്ഥാന വ്യാപകമായി പണിമുടക്കിലേക്ക് കടക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടച്ചേരിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഏരിയ ജോയിന്റ് സെക്രട്ടറി കെ.വി അനിൽകുമാർ കിഴക്കുംകര അധ്യക്ഷത വഹിച്ചു. പ്രകാശൻ കാരാട്ട്, വിജയൻ കുശാൽനഗർ, ബാബു കാഞ്ഞങ്ങാട് സൗത്ത് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി. ബാബു വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
