
തിരുവനന്തപുരം: സി.പി.ഐയുടെ എതിർപ്പിനെ വകവെക്കാതെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം. കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞ് വെച്ച ഫണ്ട് ഉടൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.1500 കോടി എസ്എസ്കെ ഫണ്ട് ഉടൻ നല്‍കുമെന്നാണ് വിവരം. മൂന്ന് തവണയാണ് മന്ത്രിസഭയിൽ സി.പി.ഐ പിഎം ശ്രീ പദ്ധതിയെ എതിർത്തത്. ഇന്നത്തെ പാർട്ടി യോഗത്തിലും പദ്ധതിയെ എതിർക്കുമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചിരുന്നു. ഇതിനിടെയാണ് പദ്ധതിയിൽ ഒപ്പുവെച്ചത്. വിഷയത്തില്‍ സി.പി.ഐയുടെ തുടർ നടപടി കണ്ടറിയണം. പദ്ധതിക്കെതിരെ പ്രതിപക്ഷ കക്ഷികളും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. പി.എം ശ്രീ പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ വിദ്യാഭ്യാസ നയത്തിൽ കേന്ദ്രം കൈകടത്തുമോ എന്നതാണ് ആശങ്ക.
