
ടെൽ അവീവ്: ഇറാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ പുതിയ സൈനിക മേധാവിയെയും വധിച്ചതായി ഇസ്രയേൽ. ഇസ്രായേൽ പ്രതിരോധ സേനയാണ് ഇറാനിലെ സൈനിക മേധാവിയെ വധിച്ചതായുള്ള അവകാശവാദം ഉന്നയിച്ചത്. ഇറാൻ്റെ സൈനിക ആസ്ഥാനമായ ഖത്തം അൽ അൻബിയാ സെൻട്രൽ ഹെഡ്‍ക്വാർട്ടേഴ്സ് മേധാവി മേജർ ജനറൽ അലി ശദ്‍മാനിയെ കൊലപ്പെടുത്തി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച ഇറാനിൽ നടത്തിയ ശക്തമായ ആക്രമണത്തിൽ മേജർ ജനറൽ ഗൊലാം അലി റാഷിദിനെ വധിച്ചിരുന്നു. ഇതിനു പിന്നാലെ ചുമതയേറ്റ സൈനിക മേധാവിയാണ് മേജർ ജനറൽ അലി ശദ്‍മാനി. ചുമതല ഏറ്റടുത്ത് ഒരു ആഴ്ച്ച പിന്നിടുന്നതിന് മുമ്പാണ് ദാരുണ അന്ത്യം. ടെഹ്റാനിലെ സൈനിക ആസ്ഥാനം ഉന്നം വെച്ചാണ് ഇസ്രായേൽ ആക്രമണം നടത്തുന്നത്. ഉന്നതരെ വകവരുത്തി ഇറാനെ ഒതുക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. എന്നാൽ ഇറാനും തിരിച്ചടി നല്കുന്നതായാണ് റിപ്പോർട്ട്.
