
ലക്നൗ: ഉത്തർപ്രദേശിൽ പതിനാറുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം മൃതദേഹം മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. വന്ദന ചൗബേ എന്ന പെൺകുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് വിജയ കുമാർ ചൗബേയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി പ്രണയബന്ധത്തിൽ നിന്നും പിന്മാറിയില്ല എന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
സംഭവം ഇങ്ങനെ: കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ 16കാരിയായ പെൺകുട്ടി പ്രണയം തലക്ക് പിടിച്ച് കാമുകനൊപ്പം മാറി താമസിച്ചിരുന്നു. പിന്നീട് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കുട്ടിയെ വീട്ടിൽ തിരിച്ചെത്തിക്കുകയും കാമുകനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിൽ പിടിയിലായ കാമുകനെ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷക്ക് വിദേയനാക്കി. നവംബറിൽ കാമുകൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. എന്നാൽ ഇവരുടെ ബന്ധം ഒളിഞ്ഞും പാത്തും തുടർന്നു. ഇത് കുടുംബത്തിന് നാണക്കേടുണ്ടാക്കി. പിതാവിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമുണ്ടായി. കുടുംബത്തിനും നാട്ടുകാർക്കും മുന്നിൽ പിതാവിന് തലകുനിക്കേണ്ടി വന്നു. ഇതിനിടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഇയാൾ പലതവണ മകളെ നിർബന്ധിച്ചു. എന്നാൽ പെൺകുട്ടി അതിന് തയ്യാറായില്ല. ഇതോടെയാണ് കൊലപാതകത്തിലേക്ക് എത്തയത് എന്നാണ് വിവരം.
പദ്ധതിയിട്ട് നടത്തിയ കൊലപാതകം: മകളെ കൊലചെയ്യുന്നതിനായി സുഹൃത്തുമായി ചേർന്ന് പദ്ധതി തയ്യാറാക്കി. ഏപ്രിൽ 13ന് ഇരുവരും ഒരു കാർ വാടകയ്ക്കെടുത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെയും കൂട്ടി രാജസ്‌ഥാനിലേക്ക് പോവുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ സ്‌ഥലത്തുവച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കി. മൃതദേഹം മറവുചെയ്യാനായിരുന്നു പദ്ധതിയെങ്കിലും റോഡിൽ വാഹനങ്ങൾ കണ്ടതോടെ പരിഭ്രാന്തരായ പ്രതികൾ മൃതദേഹം വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. തിരികെ നാട്ടിലെത്തിയ വിജയകുമാർ മകളെ കാണാനില്ലെന്നുകാട്ടി പോലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ പോലീസ് ഫോൺ രേഖകളും മറ്റും പരിശോധിച്ച് പ്രതി പിതാവ് തന്നെയെന്ന് കണ്ടെത്തുകയായിരുന്നു.
