
ദില്ലി: ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ തിക്കും തിരക്കും കാരണം വൻ അപകടം. മരിച്ചവരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ചികിത്സയിലായിരുന്ന മൂന്നു പേര്‍ കൂടി പുലര്‍ച്ചെയോടെ മരിച്ചു. മരിച്ചവരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂദില്ലി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ രണ്ട് ട്രെയിനുകള്‍ വൈകിയതും മൂന്നാമത്തെ ട്രെയിനിൽ മാത്രമായി ആളുകൾ ഒന്നിച്ച് കയറാൻ തിരക്ക് കൂട്ടിയതുമാണ് അപകട കാരണം. തിരക്ക് നിയന്ത്രിക്കാനോ പകരം സംവിധാനം ഏർപെടുത്താനോ റെയിൽവേ ഉദ്യോഗസ്ഥർക്ക് ആയില്ല. ട്രെയിനുകൾ ട്രാക്ക് മാറിയെത്തുകയും ചെയ്തത് അപകടത്തിന് ആക്കം കൂട്ടി. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ചികിത്സക്കുള്ള സഹായവും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
