വികസനത്തിൻ്റെ നേട്ടങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം; മന്ത്രി വി. ശിവന്‍കുട്ടി

You are currently viewing വികസനത്തിൻ്റെ നേട്ടങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണം; മന്ത്രി വി. ശിവന്‍കുട്ടി

കാസർകോട്: വികേന്ദ്രീകൃത ആസൂത്രണത്തിൻ്റെ ഭാഗമായി വികസനത്തിൻ്റെ ഗുണഫലങ്ങള്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനാവിഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ കളനാട് കെ.എച്ച് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി. ജില്ലാ പഞ്ചായത്ത് പദ്ധതി വെറുമൊരു രേഖയല്ലെന്നും ജില്ലയുടെ ഭാവിയിലേക്കുള്ള രൂപരേഖയാണിതെന്നും മന്ത്രി പറഞ്ഞു. സുസ്ഥിരവും സമഗ്രവുമായ വികസനത്തിലേക്ക് നമ്മെ നയിക്കുന്ന ഒരു റോഡ് മാപ്പ് ആണിത്. കാസര്‍കോടിൻ്റെ പ്രാദേശിക സവിശേഷതകള്‍ പ്രതിഫലിപ്പിക്കുകയും അതിൻ്റെ വികസന വെല്ലുവിളികളെ അഭിമുഖീകരിക്കുകയും പുരോഗമന പരവും നീതിയുക്തവും സ്ഥിരതയുള്ളതുമായ ഒരു കേരളം കെട്ടിപ്പടുക്കുക എന്ന വിശാലമായ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുകയും ചെയ്യേണ്ട ഒരു പദ്ധതിയാണിതെന്നും അതിന് നൂതനവും സൃഷ്ടിപരവുമായ ശ്രമങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ആസൂത്രണ പ്രക്രിയയില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് നടത്തിയ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സമൂഹത്തിലെ എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്നുണ്ടെന്നും എല്ലാവരുടെയും ശബ്ദം കേള്‍ക്കുന്നുണ്ടെന്നും നാം ഉറപ്പാക്കണം. സവിശേഷമായ ഭൂമിശാസ്ത്രപരവും സാമൂഹികവും സാമ്പത്തികവുമായ സവിശേഷതകളുള്ള കാസര്‍കോടിന് അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സുസ്ഥിരത, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഉപജീവന അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അഭിസംബോധന ചെയ്യുന്ന പ്രത്യേക പരിഹാരങ്ങള്‍ ആവശ്യമാണ്. അതേസമയം, സാമൂഹിക നീതിയുടെയും തുല്യതയുടെയും തത്വങ്ങളില്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും മന്ത്രി പറഞ്ഞു.

ജല സംരക്ഷണ മേഖലയ്ക്ക് കൂടുതല്‍ പരിഗണന നല്‍കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കിയുള്ള പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിരിക്കുന്നതെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയുള്ള പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയിരിക്കുന്നതെന്നും 88 കോടിയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കുട്ടികളുടെ സിനിമ പോലുള്ള നൂതന പദ്ധതികള്‍ നടത്തി വരികയാണ്. ജില്ലയിലെ മുഴുവന്‍ ജന വിഭാഗങ്ങളെയും ചേര്‍ത്ത് പിടിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ പഞ്ചായത്ത് നടത്തി വരുന്നത്. ചടങ്ങില്‍ വച്ച് സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പ് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ വിതരണം ചെയ്തു.

വികസന സെമിനാറില്‍ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഗീതാ കൃഷ്ണന്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ കെ. ശകുന്തള, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ അഡ്വ.എസ്.എന്‍ സരിത, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എം.മനു, ജില്ലാ പഞ്ചായത്ത് ആസുത്രണ സമിതി വൈസ് ചെയര്‍മാനും നവകേരളാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ കെ. ബാലകൃഷ്ണന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌റ് സിജി മാത്യു, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌റ് സുഫൈജ അബുബക്കര്‍, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌റ് എം.കുമാരന്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌റ് ലക്ഷ്മി, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദന്‍, ജില്ലാ ആസൂത്രണ സമിതി അംഗം വി.വി. രമേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ശ്യാമലക്ഷ്മി നന്ദിയും പറഞ്ഞു.

0Shares