
മണിപ്പൂർ: പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി എഫ്.ഐ.ആര്‍. മേയ് 15നായിരുന്നു ഇംഫാല്‍ ഈസ്റ്റില്‍ ആയുധങ്ങളുമായി എത്തിയ സംഘം ഗോത്ര വിഭാഗത്തില്‍പെട്ട കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
നാല് പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ സ്ത്രീകളുടെ സംഘടനയായി അറിയപ്പെടുന്ന ‘മെയിര പയിബിസ്’ അംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു. ഇവര്‍ പിന്നീട് പെണ്‍കുട്ടിയെ സായുധരായ നാല് പുരുഷന്മാര്‍ക്ക് കൈമാറി. ഇവര്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

കുകി വിഭാഗത്തില്‍പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയതിന് പിന്നാലെയാണ് ഈ സംഭവവും. സാരമായി പരിക്കേറ്റ പെണ്‍കുട്ടി അയല്‍ സംസ്ഥാനമായ നാഗാലാൻഡില്‍ ചികിത്സയിലായിരുന്നു. തിരിച്ചെത്തിയ ഇവര്‍ കാങ്പോക്പ്പി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.കേസ് പിന്നീട് ഇംഫാല്‍ ഈസ്റ്റ് പൊലീസിന് കൈമാറി.
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമം നടത്തിയ സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് താൻ നേരിട്ട ദുരനുഭവത്തില്‍ പരാതി നല്‍കാൻ തയാറായി 18കാരി മുന്നോട്ട് വന്നത്.
അതേസമയം സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്‌ത സംഭവത്തില്‍ രണ്ടുപേരെക്കൂടി പോലീസ് അറസ്റ്റുചെയ്‌തു. സംഭവത്തില്‍ നാലുപേരെ വ്യാഴാഴ്‌ച പോലീസ് അറസ്റ്റുചെയ്‌തിരുന്നു. ഇവരെ വെള്ളിയാഴ്‌ച 11 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 19 വയസുള്ള ആളും പ്രായപൂര്‍ത്തി ആകാത്ത ഒരാളുമാണ് ഇപ്പോള്‍ പിടിയിലായത്.
