
തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കൊളളയിൽ പ്രതി മലയാളിയാണെന്ന നിഗമനത്തിൽ ഉറച്ച് പോലീസ്. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മോഷണം നടന്ന് മൂന്നാം ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതിൽ പോലീസിന് എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. മോഷ്ടാവ് സഞ്ചരിച്ചത് ടി.വി.എസ് എൻഡോർഗ് സ്കൂട്ടറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എൻഡോർഗ് സ്കൂട്ടർ തൃശൂർ ജില്ലയിൽ മാത്രം പതിനായിരത്തിലേറെയാണെന്നും അവ പരിശോധിച്ചുവരികയാണെന്നും പോലീസ് പറയുന്നു. ജില്ലയിൽ എൻഡോർഗ് സ്കൂട്ടറുളളവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പോലീസ് പട്ടിക തയാറാക്കുകയാണ്. പട്ടാപ്പകൽ ബാങ്കിലെത്തി, വെറുമൊരു കത്തി കാണിച്ച് മൂന്ന് മിനിറ്റുകൊണ്ട് കവർച്ച നടത്തിയ സംഭവത്തിൽ ദുരൂഹതകൾ ഏറെയാണ്. ബാങ്ക് ജീവനക്കാരെ കത്തികാട്ടി മുറയിലിട്ട് പൂട്ടിയാണ് കവർച്ച എന്നതിലും സംശയമുണ്ട്. നട്ടുച്ച സമയത്ത് ബാങ്ക് പരിസരം വിജനമായിരുന്നു. 47 ലക്ഷത്തിൽ നിന്ന് 15 ലക്ഷം മാത്രം എടുത്തത് എന്തുകൊണ്ട് എന്ന ചോദ്യവും ബാക്കിയാകുന്നു. മുൻ പരിചയമില്ലാത്ത ആൾക്ക് മൂന്ന് മിനിറ്റുകൊണ്ട് മോഷണം നടത്തി പുറത്തിറങ്ങാനാകുമോ എന്ന സംശയം ബാങ്ക് ജീവനക്കാരിലേക്കും വിരൽ ചൂണ്ടുകയാണ്. മോഷണത്തിന് ശേഷം പ്രതി എങ്ങോട്ടു പോയി എന്നതിൽ ഇതുവരെ ആർക്കും ഒരു ഉത്തരവുമില്ല.
