
ചെന്നൈ: തമിഴ്നാട്ടിൽ നടൻ വിജയിയുടെ രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനം നടന്നു. വിശാലമായ രീതിയിൽ സജ്ജീകരിച്ച മൈതാനത്താണ് ജനലക്ഷങ്ങളെ അണിനിരത്തി നടൻ വിജയ് ശക്തി തെളിയിച്ചത്. ബി.ജെ.പി, ഡി.എം.കെ വിരുദ്ധ രാഷ്ട്രീയം മുറുകെ പിടിക്കുന്ന പാർട്ടിയാണ് തമിഴക വെട്രി കഴകം (TVK) എന്ന് സമ്മേളനം പ്രഖ്യാപിച്ചു. സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടി.വി.കെയുടെ നയം പ്രഖ്യാപനവും നടന്നു. ആശയപരമായി ബി.ജെ.പിയും രാഷ്ട്രീയപരമായി ഡി.എം.കെയും എതിരാളികളാണ്. ഡി.എം.കെയുടേത് ജനവിരുദ്ധ സര്‍ക്കാരാണ്. എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കും. എന്നാൽ, ഡി.എം.കെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. ഡി.എം.കെ ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നു. തമിഴ്നാടിനെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഞാൻ തമിഴ്നാട് മുഖ്യമന്ത്രിയാകാൻ തന്നെയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. എന്‍റെ കരിയറിന്‍റെ ഉന്നതിയിൽ നിങ്ങൾക്കായി ഞാൻ ഇറങ്ങുകയാണെന്ന് വിജയ് ജനങ്ങളോട് പറഞ്ഞു. ഇത് പണത്തിനുവേണ്ടിയല്ല. മാന്യമായിട്ടായിരിക്കും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. താൻ ആരുടെയും എ ടീമോ ബി ടീമോ അല്ല. അഴിമതിക്കാരായ കപടമുഖം മൂടികളെ തിരിച്ചറിയണം. 2026ലെ തെരഞ്ഞെടുപ്പാണ് ലക്ഷ്യം. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. 2026ലെ തെരഞ്ഞെടുപ്പിൽ ടി.വി.കെ ചിന്ഹനത്തിൽ തമിഴ്നാട് വോട്ട് ചെയ്യുമെന്നും വിജയ് പറഞ്ഞു. വിജയുടെ പാർട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്നും അധികാരം ലഭിച്ചാൽ മന്ത്രിസഭയിൽ ഇടം വേണമെന്ന് ഡി.എം.കെ സഖ്യ കക്ഷികൾ അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. അവർക്കുള്ള മറുപടിയും വിജയി നൽകി. അഴിമതിയും വര്‍ഗീയതയുമാണ് രാഷ്ട്രീയത്തിലെ ശത്രുക്കൾ, നല്ലവരുമായി സഖ്യത്തിന് തയ്യാറാണെന്നും വിജയ് പ്രഖ്യാപിച്ചു. ഡി.എ.കെയുടെയും എ.ഐ.എ.ഡി.എംകെയുടെയും സഖ്യകക്ഷികളെ ലക്ഷ്യമിട്ടുകൊണ്ട് അധികാരത്തിന്‍റെ പങ്ക് പിന്തുണയ്ക്കുന്നവര്‍ക്കും നൽകുമെന്നും വിജയ് കൂട്ടിച്ചേർത്തു.
