
കാസറഗോഡ്: കരിന്തളം ചിണ്ടൻ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതിയെ നീലേശ്വരം പോലീസ് സമർത്ഥമായി പിടികൂടി. പാർത്ഥിപൻ എന്ന 26 കാരനെയാണ് കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്. കാര്യസ്ഥനായി ജോലി ചെയ്യുകയായിരുന്ന ചിണ്ടൻ പി.വി എന്നയാളെ 2018 ഫെബ്രുവരി 24 നാണ് പ്രതി കൊലപ്പെടുത്തിയത്. പണം കവർച്ച ചെയ്യുന്നതിനായി നടത്തിയ കൊലപാതകം. ചിണ്ടൻ ജോലി ചെയ്യുന്ന എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്നു പാർത്ഥിപൻ. അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതി ഏതാനും മാസമായി കോയമ്പത്തൂർ എയർ പോർട്ടിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് വലവീശിയത്. കാസറഗോഡ് സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പോലീസ് സംഘം കോയമ്പത്തൂരിൽ എത്തി പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്‌ഡി ഐ.പി.എസ്സിൻ്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് DYSP ബാബു പെരിങ്ങേത്തിൻ്റെ മേൽനോട്ടത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രതീശൻ കെ.വി, CPO മാരായ അമൽ രാമചന്ദ്രൻ, പി.വി സുഭാഷ്, സ്‌ക്വാഡ് അംഗമായ ശിവകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
