
തിരുവനന്തപുരം : കേരളത്തിൽ പ്രധാനമായും ഇപ്പോൾ ചർച്ചയായിരിക്കുന്നത് സ്ത്രീധനവും ഇതു മൂലമുള്ള പീഡനങ്ങളും മരണങ്ങളുമാണ്. ശാസ്‌താംകോട്ടയില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെയാണ് ഈ ചർച്ച നടക്കുന്നത്. അതിനിടെ പോലീസിൻ്റെ ക്രൈം റെക്കോര്‍ഡ് പ്രകാരമുള്ള കണക്കുകളും പുറത്ത് വന്നു. സ്ത്രീധന പീഡനത്തിൻ്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 66 സ്ത്രീകളാണ് മരിച്ചത്. 2016-ല്‍ മാത്രം മരിച്ചത് 25 സ്ത്രീകളാണ്. 2017ല്‍ 12 പേരും 2018ല്‍ 17 പേരും 2019-ലും 2020-ലും ആറ് പേര്‍ വീതവുമാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ചു.

ഭര്‍ത്താവിൻ്റെയും ബന്ധുക്കളുടെയും അതിക്രമം സംബന്ധിച്ച് ഈ വര്‍ഷം ഏപ്രില്‍ വരെ മാത്രം 1080 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2018-ല്‍ 2046, 2019-ല്‍ 2991, 2020-ല്‍ 2715 എന്നിങ്ങനെയാണ് ഭര്‍തൃവീട്ടുകാരുടെ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകള്‍. സ്ത്രീധന നിരോധന നിയമവും ഗാര്‍ഹിക പീഡന നിരോധന നിയമവും നിലനില്‍ക്കുമ്ബോഴും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കാര്യമായ കുറവുണ്ടാവുന്നില്ല എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കേസുകൾ കെട്ടികിടക്കുന്നതും വേഗത്തിൽ തീർപ്പാകാത്തതും സ്ത്രീകളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുന്നു. കോടതി കയറി ഇറങ്ങുന്ന സ്ത്രീകളുടെ മനോവിഷമം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്.
