
ആലപ്പുഴ: വ്യാപാര സ്ഥാപനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിനിമാ നടിമാർ ധരിക്കുന്ന വേഷങ്ങളിൽ ഭിന്നാഭിപ്രായം രേഖപ്പെടുത്തി യു പ്രതിഭ എം.എൽ.എ. കടകളുടെ ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും യു പ്രതിഭ എം.എൽ.എ പറഞ്ഞു. കായംകുളം എരുവ നളന്ദ കലാസാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34 വാർഷിക ആഘോഷത്തിന്‍റെ സമാപനവേദിയിൽ സംസാരിക്കുകയായിരുന്നു യു.പ്രതിഭ എം.എൽ.എ. ബുധനാഴ്ച നടന്ന പരിപാടിയിലാണ് യു പ്രതിഭ എം എൽ എ സിനിമക്കാരെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗം നടത്തിയത്. സിനിമാ നടിമാർ ധരിക്കുന്ന അല്പവസ്ത്രങ്ങളോടുള്ള വിയോജിപ്പാണ് എം എൽ എ രേഖപ്പെടുത്തിയത്.
ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നതാണ് ഒരു പുതിയ സംസ്കാരം. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ എന്നും യു പ്രതിഭ പ്രസംഗത്തിനിടെ ചോദിച്ചു. ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു കയറും. അത്തരം രീതികൾ മാറ്റണം. തുണി ഉടുത്ത് വന്നാൽ മതി എന്ന് പറയണം. ഇതൊക്കെ പറയുന്നത് സദാചാരം ആണെന്ന് പറഞ്ഞ് തന്‍റെ നേരെ വരരുതെന്നും മാന്യമായ വസ്ത്രധാരണം അനുസരിക്കേണ്ടത് തന്നെയാണെന്നും യു പ്രതിഭ എംഎൽഎ പറഞ്ഞു. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍ ചോദ്യം ചെയ്യേണ്ട അവകാശമൊന്നും നമുക്കില്ല. ഇപ്പോൾ വൈകുന്നേരങ്ങളിൽ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവർ ഉറങ്ങുന്നത് ഒളിഞ്ഞു നോക്കുന്നതാണ് പരിപാടി. അവരുടെ വസ്ത്രം ഇറുകിയതാണോ എന്നൊക്കെ കമന്റ് ചെയ്യുന്നതാണ് രീതിയെന്നും യു പ്രതിഭ പറഞ്ഞു. എം എൽ എ യുടെ പ്രസംഗം മലയാളികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. അൽപ വസ്ത്ര ധാരണക്കെതിരെ ശംബ്ദമുയർത്തി സിനിമാ മേഖലയിൽ നിന്നുതന്നെ ആളുകൾ രംഗത്ത വരണം എന്നതാണ് ആവശ്യം. കേരളത്തിലെ ഓരോ സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കാനാണ് ആഗ്രഹിക്കുന്നത്. വെറും 2 ശതമാനം സ്ത്രീകൾ അല്പവസ്ത്ര ധാരണത്തെ പ്രോത്സാഹിപ്പിക്കുന്നവരാണ്. പുതു തലമുറയെ വഴിതെറ്റിക്കുന്നത് സിനിമാ മേഖലയിലെ അല്പവസ്ത്ര ധാരണ എന്നത് പൊതുസമൂഹം ഇപ്പോൾ തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നു. സിനിമാ താരങ്ങളെ കണ്ടാണ് പുതു തലമുറ പഠിക്കുന്നത് അതിനാൽ സിനിമാ താരങ്ങൾ നല്ല നിലയിൽ വസ്ത്രം ധരിച്ച് മാന്യത കാണിക്കണമെന്ന് ആവശ്യമാണ് ഉയരുന്നത്.
