
പാലക്കാട് : ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ ഞാറാഴ്ച്ച രാവിലെതന്നെ പാണക്കാട് എത്തി മുസ്ലിം ലീഗ് അധ്യക്ഷൻ സാദ്ദിഖ് അലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. കൊടപ്പനക്കൽ തറവാട്ടിൽ തനിക്ക് വലിയൊരു കസേരയാണ് കിട്ടിയതെന്നും ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം അറിയാതെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തനിക്കെതിരെ ആരോപണങ്ങൾ തുടരുന്നതെന്നും സന്ദീപ് പറഞ്ഞു. ബി.ജെ.പിയാണ് അവസാന അഭയ കേന്ദ്രം എന്ന ധാരണ സന്ദീപ് തിരുത്തിയതായി ലീഗ് നേതാക്കള്‍ പറഞ്ഞു. സന്ദീപിന്റെ മുൻ ധാരണകളും മുൻ നിലപാടും മാറിയതായും അവർ കൂട്ടിച്ചേർത്തു. എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ടായിരുന്നു.
