
കോട്ടയം: മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ജൂലൈ 18 ഒരു വർഷം പിന്നിട്ടു. പ്രിയ നേതാവ് കൂടെയില്ലെന്ന് ഇപ്പോഴും ആർക്കും വിശ്വസിക്കാനാകുന്നില്ല. ഹൃദയംകൊണ്ട് ചേർത്തുപിടിച്ചവർ നിരവധി. ഇതുപോലെ ഓർമപ്പെടുത്തുന്ന നേതാവ് വേറെയുണ്ടാവില്ല. വിലാപങ്ങളില്‍ കണ്ണിർ ചാർത്തി രാവും പകലുമായി നല്‍കിയ വിടപറച്ചിലിന് രാഷ്ട്രീയ കേരളത്തില്‍ സമാനതകളില്ല. പൊതുപ്രവര്‍ത്തന കാലത്ത് ആത്മബന്ധം കൊണ്ട് അണികളെ ചേർത്തുനിർത്തിയ നേതാവ്. ജനസമ്പര്‍ക്കം കൊണ്ടുതന്നെ ജനകീയത അടയാളപ്പെടുത്തിയ നേതാവ്. മനസാക്ഷിയായിരുന്നു ഉമ്മന്‍ചാണ്ടിക്ക് എന്തിനും മാനദണ്ഡം. മരണംകൊണ്ട് മുറിവേറ്റവര്‍ പുതുപ്പള്ളിയിലെ കല്ലറയില്‍ ഹൃദയംകൊണ്ട് ഇങ്ങനെ എഴുതിവച്ചു. ‘ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു’
സംസ്ഥാന വ്യാപകമായി കോൺഗ്രസ് “ഉമ്മൻ ചാണ്ടി”യുടെ ഓർമ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരുവർഷം മുന്നിൽ നിറഞ്ഞത് വെറും ശൂന്യത മാത്രമായിരുന്നു എന്നാണ് ഉമ്മൻചാണ്ടിയുടെ കുടുംബം പറയുന്നത്. ആൾക്കുട്ടവും ആൾക്കൂട്ടത്തിന്‍റെ നേതാവായ കുടുംബനാഥനില്ലാത്തതിന്‍റെ സങ്കടങ്ങളാണ് ഭാര്യ മറിയാമ്മയും മക്കളായ മറിയയും മകൻ ചാണ്ടി ഉമ്മനും പങ്കു വയ്ക്കുന്നത്.
