
ദില്ലി: കനത്ത മഴയിൽ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം. കനത്ത മഴയിലും പ്രളയത്തിലും സംസ്ഥാനത്ത് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രഥാമിക കണക്ക്. ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിലെ 176 റോഡുകൾ ഉൾപ്പെടെ 260 ലധികം റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഹിമാചൽ പ്രദേശിൽ 72 പേർക്ക് ജീവൻ നഷ്ടമായി. 37 പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ജൂണ്‍ 30 രാത്രി മുതല്‍ ജൂലൈ 1 വരെ പെയ്ത കനത്ത മഴയെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. അപ്രതീക്ഷിത മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയത്. മാണ്ടി ജില്ലയെ ആണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. മാണ്ഡ്യയിലെ നിരവധി റോഡുകള്‍ മലവെള്ളപ്പാച്ചിലിൽ തകര്‍ന്നതിനാൽ ഗതാഗതം താറുമാറായി. ദുരിതാശ്വാസ ക്യാമ്പുകളിലടക്കം അവശ്യ വസ്‌തുക്കളുടെ വിതരണം തടസപ്പെട്ടു. കാംഗ്ര, സിർമൗർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 2 ദിവസം കൂടി കനത്തമഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.



