
വാഷിംഗ്ടൺ: മിന്നല്‍ പ്രളയത്തിൽ നടുങ്ങി അമേരിക്ക. അമേരിക്കയിലെ ടെക്‌സസിലാണ് മിന്നല്‍ പ്രാളമായുണ്ടായിരിക്കുന്നത്. ഈ പ്രകൃതി ദുരന്തം ഭയപ്പെടുത്തുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. മിന്നല്‍ പ്രളയത്തിൽ ഇതിനകം 24 മരണം സംഭവിച്ചതായാണ് വിവരം. നിരവധിപേരെ കാണാതായിട്ടുണ്ട്. 237 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ടെക്‌സസിലെ ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് മിന്നൽ പ്രളയമായി മാറിയത്. നദിക്കരയിലുണ്ടായിരുന്ന വിദ്യാർത്ഥികളടക്കമുള്ള വിനോദ സഞ്ചാരികളും പ്രദേശ വാസികളുമാണ് ദുരന്തത്തിൽപെട്ടത്. വേനൽക്കാല ക്യാമ്പിൽ പങ്കെടുക്കാൻ പോയ 20 പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തനത്തിനായി നിരവധി ബോട്ടുകൾ, 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്തുള്ളത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക്‌സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് ട്രംപ് സഹായം വാഗ്ദാനം ചെയ്തു. ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
