
കോഴിക്കോട്: നിമിഷപ്രിയയുടെ വധ ശിക്ഷ മാറ്റിവെക്കാനും മോചനം സംബന്ധിച്ച കാര്യങ്ങളിൽ ചർച്ചനടത്താനും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നടത്തുന്ന ശ്രമം തുടരുകയാണ്. അതിനിടെ നാളെ നടത്താനിരുന്ന വധ ശിക്ഷ മാറ്റിവെച്ചു. കാന്തപുരം ഉസ്‌താദ് നടത്തിയ നിർണ്ണായക നീക്കമാണ് വധ ശിക്ഷ മാറ്റിവെക്കാൻ കാരണം. ഇക്കാര്യം ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികൾ അറിയിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ നടത്തിയ നിർണ്ണായക നീക്കമാണ് വധ ശിക്ഷ മാറ്റിവെക്കാൻ കാരണമെന്നും അദ്ദേഹത്തിന് നന്ദി രേഖപെടുത്തുന്നതായും കുടുംബം അറിയിച്ചു. ശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിഷയത്തില്‍ ഒന്നും ചെയ്യാന്‍ നമുക്ക് സാധിക്കുകയില്ലെങ്കിലും കൊല്ലുന്നതിന് പകരം പ്രായശ്ചിത്തം ചെയ്താല്‍ വിട്ടുകൊടുക്കാന്‍ കുടുംബങ്ങള്‍ അധികാരം ഉണ്ടെന്ന് ഇസ്ലാം മതത്തില്‍ പറയുന്നുണ്ട്. ഇക്കാര്യം അവിടെയുള്ളവരെ അറിയിച്ച് ജഡ്ജിമാരോടും കുടുംബങ്ങളോടും സംസാരിക്കുകയുമാണ് ചെയ്തത്. കൊല്ലപ്പെട്ട യമൻ പൗരൻ്റെ കുടുംബമാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്. അവരെ പറഞ്ഞു മനസ്സിലാക്കുന്നതിനായി ശ്രമം തുടരുകയാണ്. മനുഷ്യൻ എന്ന നിലയിലാണ് താൻ ഇടപെട്ടത്. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. യമൻ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്ത്തി കൂടിയായ കാന്തപുരം ഉസ്താദ് പറഞ്ഞു. അതേസമയം ദയാധനം സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍കൗണ്‍സില്‍ ഭാരവാഹികളും ചാണ്ടി ഉമ്മൻ അടക്കമുള്ള രാഷ്ട്രീയ മേഖലയിലുള്ളവരും. രാഷ്ട്രീയം മറന്ന് ജാതി-മത ഭേദമന്യേ എല്ലാവരും ഒറ്റകെട്ടായി പ്രവർത്തിക്കുകയാണ്. ഇന്ത്യൻ എംബസിയും പ്രധാനമന്ത്രിയുടെ ഓഫീസും ഈ കാര്യങ്ങളിൽ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്.
