
ദില്ലി: ലോകസഭയിൽ ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയിന്മേൽ നടത്തിയ ചർച്ചയിൽ മണിക്കൂറുകളോളം മോദി സംസാരിച്ചു. ഇതിനിടെയാണ് രാഹുലിനും പ്രിയങ്ക ഗാന്ധിക്കും മറുപടിയെന്നോണം മോദിയുടെ കടന്നാക്രമണം. കോൺഗ്രസ് ഭരണകാലത്ത് ജനാധിപത്യത്തിനേറ്റ കറുത്ത പാടാണ് അടിയന്തരാവസ്ഥയെന്നും ആ പാപത്തിൽ നിന്ന് കോൺഗ്രസിന് മോചനമില്ലെന്നും മോദി വിമര്‍ശിച്ചു. സ്വന്തം നേട്ടത്തിനായി നെഹ്റു ഭരണഘടനയെ അട്ടിമറിച്ചു. നെഹ്രുവിൻ്റെ നീക്കങ്ങളെ അന്നത്തെ രാഷ്ട്രപതിക്ക് എതിർക്കേണ്ടി വന്നു. അങ്ങനെ പല കാലങ്ങളിലായി ആ കൃത്യം ആവർത്തിച്ചു പോന്നു. ആദ്യം പാപം നെഹ്റു ചെയ്തു. പിന്നീട് ഇന്ദിര ഗാന്ധി തുടർന്നു. 1971 ൽ ഇന്ദിരാഗാന്ധിയും ആ പാപം ചെയ്തു. കോടതികളുടെ അധികാരം ഇന്ദിര കവർന്നു. സ്വന്തം കസേര സംരക്ഷിക്കാൻ 60 വർഷത്തിനിടെ 75 തവണയാണ് കോൺഗ്രസ് ഭരണഘടനയെ അട്ടിമറിച്ചത്.
അടിയന്തരാവസ്ഥയിൽ ആയിരങ്ങൾ ജയിലിലടക്കപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യം കവർന്നു. അയോഗ്യയാക്കിയ ജഡ്ജിയെ ഇന്ദിര വെറുതെ വിട്ടില്ല. അടിയന്തരാവസ്ഥയുടെ ദുരിതം അനുഭവിച്ച പല കക്ഷികളും ഈ സഭയിലുണ്ട്. ഷാബാനു കേസിൽ രാജീവ് ഗാന്ധി സുപ്രീം കോടതി വിധി അട്ടിമറിച്ചു. വോട്ട് ബാങ്കിനായി ഷാബാനുവിന് നീതി നിഷേധിച്ചു. വിധ്വംസക ശക്തികളുമായി രാജീവ് ഗാന്ധി ചേർന്നു. തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ മോദി ഭാരതീയ സംസ്കാരം ലോകത്തിന് മാതൃകയാണെന്നും. ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവാണെന്നും പറഞ്ഞു. ഈ 75 വർഷം അസാധാരണമായിരുന്നു. ഭരണഘടനാ ശിൽപ്പികളെ സ്മരിച്ച പ്രധാനമന്ത്രി, വനിതാ ശാക്തീകരണത്തിന് ഭരണഘടന അടിത്തറയായെന്നും ഭരണഘടനാ നിര്‍മ്മാണത്തിന് സ്ത്രീകൾ പ്രധാന പങ്കുവഹിച്ചുവെന്നും ഓര്‍മ്മിപ്പിച്ചു. ഇന്ത്യൻ ജനാധിപത്യം മറ്റുളള രാജ്യങ്ങൾക്ക് മാതൃകയാണ്. 75 വര്‍ഷത്തെ യാത്ര ചെറുതല്ല. തുടക്കം മുതൽ വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യമാണിത്. ജി 20 ഉച്ചകോടിയിൽ പോലും വനിതാ ശാക്തീകരണം പ്രധാന ചർച്ചയായി. ഈ പശ്ചാത്തലമാണ് വനിതാ സംവരണ ബിൽ കൊണ്ടുവരാൻ പ്രേരണയായത്. ലോക് സഭയിൽ വനിതാ പ്രാതിനിധ്യം കൂടി. നാരി ശക്തിയാണ് ഭരണഘടനയുടെ ശക്തി. ഏകത്വമാണ് ഭരണഘടനയുടെ മുഖമുദ്രയെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.
