
മലപ്പുറം: യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയിലെ ധാരണ വിശദീകരിക്കാൻ ലീഗ് മുതിർന്ന നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ എത്തി. മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിക്കലി തങ്ങളെ നേരിട്ട് കാണാനാണ് നേതാക്കൾ എത്തിയത്. കോൺഗ്രസ് നൽകാമെന്ന് പറഞ്ഞ രാജ്യസഭാ സീറ്റിൽ തൃപ്ത്തിപെട്ട മുസ്ലിം ലീഗ് നിലവിൽ പരാതികളോ പരിഭവമോ ഇല്ലാതെ മുന്നണിയിൽ ഐക്യം കൂട്ടിയുറപ്പിക്കാൻ നേതാക്കൾക്ക് തങ്ങൾ നിർദേശം നൽകി.
അതേസമയം സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്ത് വന്നു. യൂത്ത് ലീഗ് നിലപാട് അറിയിക്കാൻ പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ നേരിട്ടാണ് ഇടപെടുന്നത്. രണ്ട് ലോക്സഭാ സീറ്റിൽ ഏതെങ്കിലുമോ പുതിയതായി ലഭിക്കാൻ ധാണയായിരിക്കുന്ന രാജ്യസഭാ സീറ്റോ നൽകണമെന്നാണ് യൂത്ത് ലീഗിൻ്റെ ആവശ്യം.
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ പരിഗണിക്കണമെന്നാണ് യൂത്ത് ലീഗിൻ്റെ ഒരു ആവശ്യം. സിറ്റിങ്ങ് എം.പിമാർ മാറുകയാണെങ്കിൽ കെ.എം ഷാജിയെ പരിഗണിക്കണമെന്ന ആവശ്യവും പാർട്ടിയിൽ ഉയരുന്നുണ്ട്.
നിലവിലെ സിറ്റിങ്ങ് സ്ഥാനാർത്ഥികൾ മണ്ഡലം മാറി മത്സരിക്കുന്ന വിഷയത്തിലും രാജ്യസഭാ സ്ഥാനാർത്ഥിയെ സംബന്ധിച്ചും അടുത്ത ദിവസം ചേരുന്ന നേതൃയോഗം വിശദമായി ചർച്ച ചെയ്യും. ഇതിനിടെ മലപ്പുറത്ത് മത്സരിക്കണമെന്ന ആവശ്യം ഇ.ടി മുഹമ്മദ് ബഷീർ അറിയിച്ചതായാണ് വിവരം. ഇ.ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേയ്ക്ക് അയക്കാനും പകരം യൂത്ത് ലീഗ് നേതാവ് ഫൈസൽ ബാബുവിനെ പൊന്നാനിയിൽ മത്സരിപ്പിക്കാനുമുള്ള ചർച്ചകളും മുസ്ലിം ലീഗിൽ സജീവമാണ്.

ലോകസഭാ സീറ്റ് എങ്കിൽ സ്വന്തം നാട്ടിൽ നിന്ന് മത്സരിക്കണമെന്ന താൽപ്പര്യം ഇ.ടി പാർട്ടിയെ അറിയിച്ചിട്ടുണ്ട്. അടുത്ത ലീഗ് യോഗത്തിൽ ആവശ്യം വീണ്ടും ഉന്നയിക്കും. നിയമസഭാ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ 35 വർഷവും മത്സരിച്ചത് മറ്റു മണ്ഡലങ്ങളിൽ നിന്നാണെന്നതാണ് ഇ.ടി ചൂണ്ടിക്കാണിക്കുന്നത്.
ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റാണ് ലീഗിന് കോൺഗ്രസ്വിട്ടുനൽകുക. ഇ.ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കാനും പൊന്നാനിയിൽ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ ഫൈസൽ ബാബുവിനെ പരിഗണിക്കാനുമുള്ള ആലോചനയും പരിഗണനയിൽ ഉള്ളതായാണ് വിവരം. ഇ.ടി മുഹമ്മദ് ബഷീർ രാജ്യസഭാ വിസമ്മതിച്ചാൽ അബ്ദുസമദ് സമദാനിയെ രാജ്യസഭയിലേക്കും ഇ.ടി യെ മലപ്പുറത്തേയ്ക്ക് മാറ്റാനും അഡ്വ ഫൈസൽ ബാബുവിനെ പൊന്നാനിയിൽ നിന്ന് മത്സരിപ്പിക്കാനുമുള്ള നിർദ്ദേശവും ഉയർന്ന് വന്നിട്ടുണ്ട്. നിലവിലെ സിറ്റിങ്ങ് എം.പിമാർ രണ്ടുപേരും മത്സരരംഗത്തു നിന്ന് പിന്മാറാൻ വിസമ്മതിച്ചാൽ മലപ്പുറം, പൊന്നാനി സീറ്റുകൾ വെച്ചുമാറണമെന്ന ഇ.ടി മുഹമ്മദ് ബഷീറിൻ്റെ ആവശ്യത്തിലും തീരുമാനം എടുക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച തീരുമാനവും സാദിഖലി തങ്ങൾ പങ്കെടുക്കുന്ന അടുത്ത മുസ്ലിം ലീഗ് യോഗത്തിൽ ഉണ്ടാകും എന്നാണ് വിവരം. സാദിഖലി തങ്ങളുടെ സൗകര്യാർത്ഥം യോഗം മറ്റന്നാൾ ചേരുമെന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു.
