
ആലപ്പുഴ / മലപ്പുറം / കൊച്ചി : മുസ്ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുന്നണി രാഷ്ട്രീയത്തിൽ ഇത് സ്വാഭാവികമാണെന്നും പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
പഞ്ചാബിൽ ആം ആദ്മിയും കോൺഗ്രസും തമ്മിൽ സഖ്യമില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. സഖ്യമില്ലെങ്കിലും പഞ്ചാബിൽ ഇൻഡ്യ മുന്നണി ജയിക്കും. ഇൻഡ്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുന്നോട്ട് പോവുകയാണ്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഊഹാപോഹങ്ങൾക്ക് മറുപടിയില്ലെന്നായിരുന്നു വേണുഗോപാലിൻ്റെ മറുപടി. ആലപ്പുഴയിലെ പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു. പാർട്ടി തീരുമാനിച്ച് പ്രവർത്തിക്കും. സ്ഥാനാർഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. സി.പി.ഐ.എമ്മിനാണ് അങ്കലാപ്പെന്നും വേണുഗോപാല്‍ പ്രതികരിച്ചു.

അതേസമയം മുസ്ലിം ലീഗിൻ്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ കൊച്ചിയിൽ നാളെ നിർണായക ചേരും. കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടർന്ന് നേരത്തെ നിശ്ചയിച്ച യു.ഡി.എഫ് യോഗം മാറ്റി വെച്ചു. യു.ഡി.എഫ് യോഗം ലീഗ് ബഹിഷ്കരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് യോഗം മാറ്റിയത്. മുന്നണി യോഗത്തിന് പകരം ലീഗ്-കോൺഗ്രസ് ഉഭയകക്ഷി ചർച്ച നടത്താനാണ് തീരുമാനം. ലീഗിൻ്റെ മൂന്നാം സീറ്റിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് അടിയന്തിര യോഗം. നേതാക്കൾക്കിടയിൽ നടക്കുന്ന പ്രശ്ന പരിഹാര ചർച്ചകളിൽ ധാരണയാക്കാനാണ് സാധ്യത.
