
മുളിയാർ: ഗ്രാമത്തിൽ തുടർച്ചയായി നേരിടുന്ന പുലി ശല്യത്തിനെതിരെ മുളിയാർ പീപ്പിൾസ് ഫോറം ബോവിക്കാനം സെക്ഷൻ ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. മുളിയാർ പ്രദേശവാസികൾക്ക് പുലി ആക്രമണം വലിയ ഭീഷണിയായി മാറിയതായി പ്രതിഷേധക്കാർ ആരോപിച്ചു. പുലികളെ കൂട് വെച്ച് പിടികൂടുക, എ ആർ ടി ശക്തിപ്പെടുത്തുക, വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം നൽകുക, വീടുകളും കൃഷിയിടങ്ങളും തകർക്കുന്ന പുലികൾ ജനജീവിതത്തെ അപകടത്തിലാക്കുന്നു തുടങ്ങിയ ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. വിളകളും കടിഞ്ഞാറുമാണ് കൂടുതൽ ലക്ഷ്യമാകുന്നത്. കുട്ടികളുടെയും വയോധികരുടെയും സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടി വേണമെന്ന് ഫോറം ആവശ്യപ്പെട്ടു.


ഫോറസ്റ്റ് അധികൃതർ വിഷയത്തിൽ അവഗണന കാണിക്കുന്നതായി ആരോപിച്ച പ്രതിഷേധക്കാർ, പുലിയെ പിടികൂടാനും ഗ്രാമത്തിന് സുരക്ഷ ഉറപ്പാക്കാനുമുള്ള കൃത്യമായ നടപടി ഉടൻ വേണമെന്ന് ആവശ്യപ്പെട്ടു. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ ജനപ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി. പ്രദേശത്ത് പുലി ശല്യത്തിൻ്റെ പരിഹാരം ഉറപ്പാക്കുന്നതുവരെ സമരങ്ങൾ തുടരുമെന്ന് പീപ്പിൾസ് ഫോറം നേതാക്കൾ അറിയിച്ചു. പ്രമുഖ മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകൻ ഡോ:ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻ്റ് ബി.അഷ്റഫ് അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി മസൂദ് ബോവിക്കാനം സ്വാഗതം പറഞ്ഞു. ഇ.മണികണ്ഠൻ, കെ.ബിമുഹമ്മദ് കുഞ്ഞി, ഷഹദാദ്, ഷരീഫ്കൊടവഞ്ചി, കെ.സുരേഷ്കുമാർ, വിഎം കൃഷ്ണപ്രസാദ്, വേണുമാസ്റ്റർ, സാദത്ത് മുതലപ്പാറ, സാദത്ത്, മൻസൂർ മല്ലത്ത്, എബി കുട്ട്യാനം, കബീർ മുസ്ല്യാർ നഗർ, അബ്ബാസ് കൊളച്ചപ്പ്, അനീസ മൻസൂർ മല്ലത്ത്, രവീന്ദ്രൻ പാടി, സുഹറ ബോവിക്കാനം, ഹംസ ആലൂർ, വി.ഭവാനി, നാരായണികുട്ടി, ബി.എം ഹാരിസ്, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, ബി.സി കുമാരൻ, മണികണ്ഠൻ ഓമ്പയിൽ, അബൂബക്കർ ചാപ്പ, പി.അബ്ദുല്ലകുഞ്ഞി, ഹമീദ് ബാവിക്കര, കെ.അബ്ദുൾ ഖാദർ കുന്നിൽ എന്നിവർ പ്രസംഗിച്ചു.
