
കാസറഗോഡ്: യുവാക്കളുടെ നവീകരണ, സംരംഭകത്വ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ (കെ.എസ്.യു.എം) ഐ.ഇ.ഡി.സി (IEDC) ഉച്ചകോടി. കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച പത്താമത് ഐ.ഇ.ഡി.സി (ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍) ഉച്ചകോടി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉച്ച കോടിയില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടെത്തിയ യുവ സംരംഭകരെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അഭിനന്ദിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ജില്ലയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ജില്ല വലിയ മുന്നേറ്റം നേടിയെന്നും അദ്ദേഹം പറഞ്ഞു. ‘ഇനോവേഷന്‍ ട്രെയിനിലൂടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എല്ലാ യുവ സംരംഭകരേയും കാസര്‍കോട്ടിൻ്റെ സമ്പന്നമായ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നു. കൂടാതെ, കാസര്‍കോടിൻ്റെ സമ്പന്നമായ സംസ്‌കാരവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളും അനുഭവിക്കാന്‍ ഓരോരുത്തരെയു ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേന്ദ്ര കേരള സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ രാജേന്ദ്ര പിലാങ്കട്ട, സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ കെ.ബി ഹെബ്ബാര്‍, കേരള ഗവണ്മെന്റ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്‌ടർ പ്രൊഫസര്‍ ഡോ. പി ജയപ്രകാശ്, എല്‍.ബി.എസ് കോളേജ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫസര്‍ ഡോ. ജെ. ജയമോഹന്‍, നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ് (NAASCOM) സി ഇ ഒ ജ്യോതി ശര്‍മ എന്നിവരും ചടങ്ങില്‍ ആശംസ അറിയിച്ചു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സി.ഇ.ഒ അനൂപ് അംബിക സ്വാഗതവും എല്‍ ബി എസ് കോളേജ് പ്രധാനാധ്യാപകന്‍ ഡോ. ടി മുഹമ്മദ് ഷെക്കൂര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയും നാസ്‌കോം (NASSCOM) knCH ജ്യോതി ശര്‍മ്മയും തമ്മില്‍ ധാരണാപത്രത്തില്‍ (MoU) ഒപ്പുവച്ചു.


വിദ്യാര്‍ത്ഥികളുടെ ആശയങ്ങളുടെ അവതരണത്തിനു പുറമേ എക്സ്പോ, പാനല്‍ സെഷനുകള്‍, മാസ്റ്റര്‍ ക്ലാസ്, ഫയര്‍സൈഡ് ചാറ്റ് എന്നിവയും ഉച്ചകോടിയില്‍ നടന്നു. സംരംഭകത്വത്തിലെ പരിചയം, പിന്തുണ, മെന്ററിംഗ് എന്നിവ നല്‍കുന്നതിലൂടെ ക്ലാസ് മുറികള്‍, ഹോസ്റ്റലുകള്‍, പ്രാദേശിക സമൂഹങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആശയങ്ങളെ സ്റ്റാര്‍ട്ടപ്പുകളായും സാമൂഹിക സംരംഭങ്ങളായും വിപുലീകരിക്കാവുന്ന പരിഹാരങ്ങളായും മാറ്റാന്‍ ഐ.ഇ.ഡി.സികള്‍ വിദ്യാര്‍ഥികളെ പ്രാപ്തമാക്കി. വിദ്യാര്‍ത്ഥികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, നയരൂപകര്‍ത്താക്കള്‍, സ്റ്റാര്‍ട്ടപ് രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഉച്ചകോടിയുടെ ഭാഗമായി. 7000-ത്തോളം വിദ്യാര്‍ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.
