
കാസർകോട്: കൊറോണ പ്രതിരോധം ലോക വ്യാപകമായി നടത്തുമ്പോൾ അതിൽ പ്രധാനമായും പറയുന്നത് പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കണം എന്നാണ്. അതുതന്നെയാണ് കേരളത്തിലും സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ ചിലർക്ക് മാസ്ക് ഒരു സംഭവമേയല്ല. പോലീസിനെ കാണുമ്പോൾ മാത്രം മാസ്ക് ധരിക്കുന്നവരാണ് കൂടുതലും. ഇത് തന്നെയാണ് കാസർകോട് മുൻസിപ്പൽ സ്റ്റേഡിയത്തിനടുത്ത് തികളാഴ്ച്ച സംഭവിച്ചതും.
പ്രഭാത സവാരിക്കെത്തിയ ആ.ഡി.ഒ മാസ്‌ക് ധരിക്കാത്ത ചിലരെ നേരിട്ട് കണ്ടു. ഇതോടെ പോലീസിനെ വിളിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ഉടൻ തന്നെ പോലീസ് എത്തി. പോലീസ് വാഹനം കണ്ടതോടെ കീശയിലുണ്ടായിരുന്ന മാസ്കുകൾ ഓരോന്നായി ആളുകളുടെ മുഖത്ത് പ്രത്യക്ഷപെട്ടു. ഇത്തരക്കാരെ പോലീസ് വാണിങ് നൽകിയാണ് വിട്ടയച്ചത്. വരും ദിവസങ്ങളിൽ ഈ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കാനാണ് നിർദേശം. മാസ്ക്ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്ന് ആർ.ഡി.ഒ അഹമ്മദ് കബീർ പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്.
