
കാസർകോട്: കാസർകോട് നഗരസഭയിലെ പുലിക്കുന്നിന് സമീപത്തെ റോഡ് കുന്നിടിച്ചൽ ഭീഷണിയിൽ. റോഡിലൂടെ നടന്നു പോകുന്നവരും വാഹനത്തിൽ യാത്ര ചെയ്യുന്നവരും ഭീതിയോടെ ഇതുവഴി പോകുന്നത്. മഴ വരുമ്പോൾ ഭയത്തോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പുലിക്കുന്നിലെ ഗസ്റ്റ് ഹൗസിന് മുൻവശത്തുള്ള നഗരസഭയുടെ പത്തൊമ്പതാം വാർഡിപെട്ട സ്ഥലത്താണ് രണ്ട് ഭാഗങ്ങളിലുള്ള വലിയ കുന്ന് ഏത് നിമിഷവും റോഡിലേക്ക് വീഴാനുള്ള പാകത്തിലുള്ളത്. മഴക്കാലം ആരംഭിച്ചതോടെ ഇതിലൂടെ ജീവൻ പണയം വെച്ച് വേണം കടന്നുപോകാൻ. റോഡിന് താഴെ നിരവധി കുടുംബങ്ങൾ കഴിയുന്നുണ്ട്. ഒരു വാഹനത്തിന് മാത്രം കടന്നു പോകാൻ സൗകര്യമുള്ള റോഡാണിത്. സ്കൂൾ കുട്ടികൾ അടക്കം നടന്നും ഓട്ടോയിലും ഭീതിയോടെയാണ് പോകുന്നത്. നഗരസഭ മുൻ ചെയർമാൻ്റെ ശ്രദ്ധയിൽ സമീപവാസികൾ കാര്യങ്ങൾ ഉണർത്തിയപ്പോൾ അപകടാവസ്ഥയിലായ കുന്നിടിച്ച് റോഡ് വീതി കൂട്ടാൻ ഫണ്ടില്ലെന്ന മറുപടിയാണ് അന്ന് നൽകിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. പുതിയ ചെയർമാനോട് കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെങ്കിലും ഒരു വലിയ ദുരന്തം വരുന്നതിന് മുമ്പ് അപകടാവസ്ഥയിലായ കുന്നിടിച്ച് ഇടുങ്ങിയ റോഡ് വീതി കുട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
