
റിയാദ്: സൗദിയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ച സംഭവം പ്രവാസലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. കാസർകോട് ബന്തടുക്ക ഏണിയാടി സ്വദേശി 42 കാരനായ ബഷീർ എന്ന യുവാവാണ് ആജ്ഞാതൻ്റെ വെടിയേറ്റ് മരിച്ചത്. ശനിയാഴ്ച രാത്രി ദക്ഷിണ സൗദിയിലെ ബീഷക്ക് സമീപം റാക്കിയിലാണ് ദാരുണ സംഭവം ഉണ്ടായത്. താമസസസ്ഥലത്തിന് സമീപം വാഹനം വൃത്തിയാക്കുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിയുതിർത്തു എന്നാണ് പ്രാഥമിക നിഗമനം. ശബ്ദം കേട്ട് സ്ഥലത്തെത്തിയവരാണ് ബഷീറിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പോലീസ് അക്രമികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. 14 വർഷമായി ബീഷയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലെന്നാണ് വിവരം. സ്വന്തമായി ടാക്സി ഓടിക്കുന്നു എന്നും വിവരമുണ്ട്. മരണകാരണം വ്യക്തമല്ല. നിയമടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സന്നദ്ധ പ്രവർത്തകർ. ബഷീറിൻ്റെ മരണം കുടുംബത്തെ തീരാ ദുഃഖത്തിലാക്കി.
