
ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ ആക്രമണം. ജനവാസ മേഖലയിൽ നടന്ന ഉഗ്ര സ്ഫോടനത്തിൽ കെട്ടിടങ്ങൾ തകർന്നു. ആക്രമണ ഉത്തരവാദിത്വം ഏറ്റടുത്ത് ഇസ്രായേൽ രംഗത്ത് വന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണം എന്നാണ് വിവരം. ഖത്തറിൽ നടക്കുന്ന സമാധാന ചർച്ചക്ക് എത്തിയ ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാനായിരുന്നു ഇസ്രായേൽ ശ്രമിച്ചത്.
ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ എത്രപേർക്ക് ജീവൻ നഷ്ടമായി എന്നത് വ്യക്തമല്ല. എന്നാൽ ഹമാസ് നേതാവിനെ കൊലപ്പെടുത്താനായി എന്നാണ് ഇസ്രായേൽ അവകാശവാദം. ആക്രമണത്തെ അറബ് രാഷ്ട്രങ്ങൾ അപലപിച്ചു. ആക്രമണം അമേരിക്കയുടെ പിന്തുണയോടെ ആണോ എന്നതിൽ വ്യക്തയില്ല. അമേരിക്ക മുന്നോട്ടുവച്ച ഗസ്സ വെടിനിർത്തൽ നിർദ്ദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് ഹമാസ് നേതാക്കൾ ഖത്തറിൽ എത്തിയതെന്നാണ് വിവരം.
