പൂക്കളുടെ വസന്തകാലമൊരുക്കാൻ ഹരിത കർമ്മസേന; ഹരിത ഫ്‌ളവേഴ്‌സ് തുറന്നു

  • Post category:local news / news
  • Reading time:2 mins read
You are currently viewing പൂക്കളുടെ വസന്തകാലമൊരുക്കാൻ ഹരിത കർമ്മസേന; ഹരിത ഫ്‌ളവേഴ്‌സ് തുറന്നു

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന, ഹരിത ഫ്‌ളവേഴ്‌സ് എന്ന പേരിൽ സംരംഭം ആരംഭിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയിൽ വിനീതൻ ഫ്‌ളവർ ഷോപ്പ് ഉദ്‌ഘാടനം ചെയ്തു. കല്യാണ ആവശ്യങ്ങൾക്കും മറ്റു പരിപാടികൾക്കുമുള്ള വിവിധയിനം പൂക്കൾ, ബൊക്കെകൾ, മാലകൾ, വാഹനങ്ങൾക്കുള്ള അലങ്കാരങ്ങൾ, റീത്തുകൾ തുടങ്ങിയവ പൊതുവിപണികളേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷം രൂപ സബ്‌സിഡി നൽകിയാണ് ഹരിത ഫ്‌ളവേഴ്‌സ് തുടങ്ങിയത്. കാസർഗോഡ് ജില്ലയിൽ തന്നെ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പൂക്കൾക്ക് മാത്രമായുള്ള ആദ്യത്തെ സംരംഭമാണ് തൃക്കരിപ്പൂരിൽ ആരംഭിച്ചത്. വരും നാളുകളിൽ ഈവന്റ് മാനേജ്‌മന്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിശീലനം നൽകി അവ ഏറ്റെടുത്തു നടത്താൻ ഇവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമുണ്ട്. മാലിന്യ സംസ്കരണത്തിൽ ജില്ലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പഞ്ചായത്തുകളിലൊന്നാണ് തൃക്കരിപ്പൂർ. മികച്ച ഹരിത കർമ്മ സേനയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും അതോടൊപ്പം ഇത്തരം സംരംഭങ്ങൾ ആരംഭിച്ചു അംഗങ്ങളുടെ വരുമാനം വർധിപ്പിക്കുകയാണ് ലക്‌ഷ്യം. ഹരിത ഫ്ളവേഴ്സിന് പുറമെ തേജസ് വെസ്സൽസ് റെന്റൽ യൂണിറ്റ്, ഉഷസ് വെസ്സൽസ് റെന്റൽ യൂണിറ്റ്, ഹരിതം ഇനോക്കുലം നിർമ്മാണ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങളും അടുത്തമാസം ആരംഭിക്കാനിരിക്കുകയാണ്.

വൈസ് പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം മനു, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം സൗദ, വാർഡ് മെമ്പർമാരായ സത്താർ വടക്കുമ്പാട്, ഇ ശശിധരൻ, എം രജീഷ്ബാബു, ഫായിസ് യു.പി, കാർത്യായനി കെ. വി, എം ഷൈമ, സീത ഗണേഷ്, എ.കെ സുജ, എം.കെ ഹാജി, വി.പി സുനീറ, സാജിത സഫറുള്ള, ഫരീദ ബീവി കെ.എം, സി.ഡി.എസ്‌ ചെയർപേഴ്സൺ എം മാലതി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ സുകുമാരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി അരവിന്ദൻ, നവകേരളം റിസോർസ് പേഴ്സൺ പി.വി ദേവരാജൻ, സിനി എടാട്ടുമ്മൽ, വി.ഇ.ഒ എസ്.കെ പ്രസൂൺ, വി.ഇ.ഒ രജിഷ കൃഷ്ണൻ, ഹരിത കർമ്മ സേന പ്രസിഡണ്ട് വി വി രാജശ്രീ തുടങ്ങിയവർ ആശംസയറിയിച്ചു സംസാരിച്ചു.

0Shares